
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം ഇനിയും കേരളത്തിലെ ജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റില്ലെന്ന് സംവിധായകനും നടനുമായ മേജർ രവി. തന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ മുഖ്യമന്ത്രി സംസാരിച്ചു. വിശ്വാസത്തില്‍ ഭരണാധികാരികള്‍ കൈകടത്തരുതെന്നും മേജർ രവി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിയേക്കാള്‍ മികച്ച നേതാവ് രമേശ് ചെന്നിത്തലയാണ്. പിണറായിയുടെ ധാര്‍ഷ്ട്യം അഞ്ച് വര്‍ഷം ഞാന്‍ കണ്ടുകൊണ്ടിരുന്നതാണ്. ഈ ധാര്‍ഷ്ട്യമല്ല വേണ്ടത്. ഒരു കുട്ടി വന്ന് സെല്‍ഫിയെടുക്കാന്‍ വന്നാല്‍ കൈ തട്ടുക പത്രക്കാരോടുള്ള പ്രതികരണം ഇതെല്ലാം ജനാധിപത്യത്തില്‍ സംഭവിക്കുന്നതാണോ. പിണറായി ഭരിച്ചിരുന്ന കാലത്തെ ധാര്‍ഷ്ട്യം ഇനി സഹിക്കാന്‍ വയ്യ. ജനാധിപത്യത്തില്‍ തെരഞ്ഞെടുത്ത് അയക്കുന്ന ജനങ്ങളോട് ധാര്‍ഷ്ട്യമല്ല കാണിക്കേണ്ടത്. അങ്ങനെയല്ലാത്ത പ്രതിനിധികളെയാണ് ഞാന്‍ പിന്തുണയ്ക്കുക. അത് ചിലപ്പോള്‍ ബി.ജെ.പിയില്‍ നിന്നായിരിക്കും. ചിലപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നായിരിക്കും, മേജര്‍ രവി പറഞ്ഞു.
Read Also : ഞാന്‍ ബിജെപിക്കാരനല്ലേ എന്ന ആശയക്കുഴപ്പം പലര്‍ക്കും ഉണ്ട് ; ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി
നേരത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. പക്ഷേ, പിന്നീട് സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി രംഗത്തെത്തിയിരുന്നു. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിച്ചില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു.
Post Your Comments