
കൊല്‍ക്കത്ത :ഇന്ത്യയെയും ഇന്ത്യന്‍ തേയിലയെയും അപകീർത്തിപ്പെടുത്താൻ വിദേശ ഗൂഢാലോചന നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ സോണിത്പൂരിൽ വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യവെയാണ് മോദിയുടെ പരാമർശങ്ങൾ.
ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്. സംസ്ഥാനത്തെ പ്രശസ്തമായ ഉത്പന്നം ഇല്ലാതാക്കനുള്ള ശ്രമം നടക്കുകയാണ് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലരാണ് രാജ്യത്തിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന ചില രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഓരോ തോട്ടങ്ങളും ഓരോ തേയില തൊഴിലാളിയും ഈ ഗൂഢാലോചനക്കാരുടെ പിന്നിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉത്തരം തേടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി ബജറ്റില്‍ അനുവദിച്ചതിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ‘ചായ ഗൂഢാലോചന’യെ കുറിച്ച് പറഞ്ഞത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റോഡ് പദ്ധതികള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്ന് വര്‍ഷത്തിനിടെ 34,000 കോടി രൂപ വകയിരുത്തിയിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments