
കടയ്ക്കാവൂരിൽ പതിമൂന്നുകാരനായ മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതയായ യുവതിയുടെ ഭർത്താവിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. രണ്ടാം വിവാഹം മതാചാരപ്രകാരമായിരുന്നുവെന്ന നിലപാട് തള്ളി മഹല്ല് കമ്മിറ്റി. രണ്ടാം വിവാഹത്തിന് മഹല്ല് കമ്മിറ്റി അനുമതി നൽകിയിരുന്നില്ലെന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.
രണ്ടാം വിവാഹം മതനിയമപ്രകാരമെന്ന ഭര്‍ത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റിയാണ് തള്ളിയത്. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മിറ്റി പ്രസിഡന്റ് പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. അതേസമയം, യുവതിയുടെ ഭര്‍ത്താവ് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തതിന്റെ വൈരാഗ്യമാണോ കേസിലേക്ക് നയിച്ചതെന്ന സംശയവും ബലപ്പെടുന്നു.
Also Read: ട്രെയിനിന്റെ മുകളില്‍ കയറി സെല്‍ഫി ; സെക്കന്‍ഡുകള്‍ക്കുള്ളില്‍ 16-കാരന്‍ വെന്ത് മരിച്ചു
രണ്ടാം വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. 2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസമാണ് ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍ നിന്നും രണ്ട് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നത്. വിദേശത്ത് വെച്ചാണ് കുട്ടി പിതാവിനോട് പീഡനവിവരം പറഞ്ഞതെന്നായിരുന്നു ഭർത്താവ് പറഞ്ഞത്.
മാതാവിനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഭര്‍ത്താവ് 13 വയസുള്ള കുട്ടിയെ ഉപകരണമാക്കുകയാണ്. പണവും സ്വാധീനവും ഉപയോഗിച്ച് മാതാവിനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു. 2018 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം പീഡന പരാതിയ്ക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്.
Post Your Comments