
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാന്‍ സ്വദേശിയെ സ്‌പെഷ്യല്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജയ്സാല്‍മീര്‍ സ്വദേശിയായ സത്യനാരായണ്‍ പലിവാളിനെ(42)യാണ് അറസ്റ്റ് ചെയ്‌തത്. സ്‌ത്രീകളുടെ നഗ്നചിത്രങ്ങള്‍ക്കും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കും വേണ്ടി ഇയാൾ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവച്ചതായി പൊലീസ് പറഞ്ഞു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്‍റുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായും സൈനിക വിവരങ്ങള്‍ പങ്കുവച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ ഹണിട്രാപ്പിൽ കുടുങ്ങുകയായിരുന്നു ഇയാൾ.
Also Read: ഒമാനിൽ ഇന്ന് 172 പേർക്ക് കോവിഡ് ബാധ
അതിര്‍ത്തിയിലെ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചും പൊഖ്‌റാന്‍ ഫയറിംഗ് റേഞ്ചിനെ കുറിച്ചും ഇയാൾ പാകിസ്ഥാന് വിവരങ്ങൾ കൈമാറിയെന്നാണ് സൂചന. തന്നോട് സംസാരിച്ച സ്ത്രീകള്‍ നഗ്നചിത്രങ്ങള്‍ പങ്കുവയ്‌ക്കുമായിരുന്നുവെന്നും അതിനു പകരമായി സൈന്യത്തെ കുറിച്ചുള്ള വിവരങ്ങൾ അവർക്ക് നൽകിയെന്നുമാണ് സത്യനാരായണൻ വെളിപ്പെടുത്തിയത്.
ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഈ സ്ത്രീകളോട് ബന്ധപ്പെട്ടിരുന്നത്. ഈ അക്കൗണ്ട് വഴിയായിരുന്നു ചാറ്റിംഗ്. ഇയാളെ നിരീക്ഷിച്ച് വരികയാണെന്നും ഇയാളുടെ ഫോണില്‍ നിന്ന് സൈനിക വിവരങ്ങള്‍ കണ്ടെടുത്തുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments