
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികള്‍ക്കു രാജ്യാന്തര സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമെന്ന് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ ചെന്നൈ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലിയില്‍ നിന്നാണു സുപ്രധാന വിവരങ്ങള്‍ എക്‌സൈസിനു ലഭിച്ചത്. അക്ബര്‍ അലിയാണു ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനെന്നും ഇയാളുടെ സ്ഥാപനത്തിന്റെ മറവിൽ സ്വര്‍ണവും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രാജ്യത്തേക്കു കടത്തിയിരുന്നുവെന്നാണ് എക്‌സൈസിന്റെ നിഗമനം.
വഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താന, സഹായി കെ.ഫിറോസ് എന്നിവര്‍ പിടിയിലാകുമ്പോള്‍ തൊട്ടടുത്തുവരെ കാറില്‍ അക്ബറും ഉണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ സൂത്രധാരൻ അക്ബർ അലിയാണെന്നു കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണ സംഘം, ചെന്നൈ എണ്ണൂരിലെ വാടക വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
തസ്ലിമയും ഫിറോസുമാണു കേസിലെ ഒന്നും രണ്ടും പ്രതികള്‍. മൂന്നാം പ്രതിയാണ് അക്ബര്‍ അലി. അക്ബര്‍ അലിയുടെ വിദേശ യാത്രകളെക്കുറിച്ച് അന്വേഷിക്കുമെന്നും അന്വേഷണസംഘം പറഞ്ഞു.
താരങ്ങള്‍ കഞ്ചാവ് വാങ്ങിയെന്ന് മുഖ്യപ്രതി മൊഴി നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നോട്ടീസ് അയക്കും. പിടിയിലായ മൂന്നു പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ചാറ്റുകളില്‍ നിന്നു കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പ്രതികളെന്നു ബോധ്യപ്പെട്ടാല്‍ നടന്‍മാരെ അറസ്റ്റ് ചെയ്യുമെന്നും എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു
Post Your Comments