Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം വീട്ടിലേക്ക് കടത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

കെ.പി. സുകുമാരനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ്

നീലംപേരൂര്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.പി. സുകുമാരനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി കുട്ടനാട് ഏരിയാ സെക്രട്ടറി ജി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്ബിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം വീട്ടിലേക്ക് കടത്തിയതിനാണ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്.

എല്‍.ഡി.എഫ്. ഭരിക്കുന്ന നീലംപേരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഗവ. എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബിലേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവുമായ പ്രിനോ ഉതുപ്പാനോടൊപ്പം ബ്രാഞ്ച് സെക്രട്ടറി വെട്ടിച്ചത്. സംഭവത്തില്‍ പോലീസിനൊപ്പം റവന്യു വകുപ്പും അന്വേഷണം ആരംഭിച്ചു.

പൊതു ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുവരുന്ന വഴിതന്നെ കെ.പി. സുകുമാരന്റെ വീട്ടിലേക്ക് സാധനങ്ങള്‍ ഇറക്കിവയ്ക്കുകയായിരുന്നു. വീടുകളില്‍ വെള്ളം കയറിയവര്‍ക്കായി വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഭക്ഷ്യധാന്യങ്ങള്‍ സുകുമാരന്റെ വീട്ടിലേക്ക് ഇറക്കിവയ്ക്കുന്നത് കണ്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ ഭക്ഷ്യ ധാന്യത്തിന്റെ അളവ് പരിശോധിച്ചപ്പോള്‍ തിരിമറി നടന്നതായി വ്യക്തമായി. ഇതേത്തുടര്‍ന്ന് പ്രിനോ ഉതുപ്പാനെ നാട്ടുകാര്‍ പരസ്യമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാള്‍ മാപ്പുപറയുകയും ഭക്ഷ്യധാന്യത്തിന്റെ വിലയായ 3609 രൂപ നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഭക്ഷണവിതരണ കേന്ദ്രം കണ്‍വീനര്‍ക്കു കൈമാറുകയും ചെയ്തു.

മുന്‍ വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കങ്ങളിലും ലഭിച്ച ഭക്ഷ്യധാന്യങ്ങള്‍ ഇയാള്‍ മറിച്ചു വിറ്റിട്ടുണ്ടെന്നും പ്രളയാനന്തരം സംഘടനകളില്‍ നിന്നും പഞ്ചായത്തില്‍ നിന്നും വീട് ലഭ്യമാക്കാന്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും പലതും അനര്‍ഹര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.കെ.ടൈറ്റസിനാണ് ഭക്ഷ്യധാന്യങ്ങള്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ റവന്യൂ വിഭാഗം അന്വേഷണ ചുമതല. സംഭവത്തില്‍ നീലംപേരൂര്‍ വില്ലേജാഫീസിന്റെ ഭാഗത്തുനിന്ന് ക്രമരഹിതമായ നടപടികള്‍ വല്ലതും ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു കുട്ടനാട് തഹസീല്‍ദാര്‍ ടി.ഐ. വിജയസേനന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button