
ഡല്‍ഹി: ഇന്ത്യയിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ലഖ്‌നൗ ഭരണകൂടം.തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ലഖ്‌നൗ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. എല്ലാ ഗോ ശാലകളും ശുചീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് ഇതുവരെ 30 ഓളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് കേസുകള്‍ ഉത്തര്‍പ്രദേശിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗ്രയില്‍ ആറു പേര്‍ക്കും ലഖ്‌നൗവില്‍ ഒരാള്‍ക്കുമാണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ന് ലഖ്‌നോവില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. നഗരത്തിലെ കൊറോണ വൈറസ് മുന്നറിയിപ്പ് സംബന്ധിച്ച് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ലഖ്‌നോ ജില്ലാ കലക്ടറുടെ ഉത്തരവ്.
കൊറോണ വൈറസ് മാംസം വഴി പകരാതിരിക്കാന്‍ തുറന്ന സ്ഥലങ്ങളില്‍ ഇറച്ചി, പകുതിവേവിച്ച മാംസം, മല്‍സ്യം എന്നിവ വില്‍ക്കുന്നത് ലഖ്‌നോ ജില്ലാ ഭരണകൂടം നിരോധിച്ചു. ഹോട്ടലുകളും റെസ്റ്റോറന്റുകളും ശുചിത്വം ഉറപ്പാക്കാണമെന്നും ആവശ്യപ്പെട്ടു.
ALSO READ: കോവിഡ് -19: വെള്ളിയാഴ്ച പ്രാർത്ഥനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു എ ഇ
വൈറസ് ബാധ മൂലം ലോകത്ത് 3,286 പേരാണ് ഇതുവരെ മരിച്ചത്. 79 രാജ്യങ്ങളിലായി 95426 ആളുകള്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ വൈറസ് ബാധ മൂലം 2981 പേരാണ് മരിച്ചത്. ചൈനയ്ക്ക് പുറത്ത് വൈറസ് ബാധ മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയാണ്. 79 പേരാണ് ഇറ്റലിയില്‍ മരിച്ചത്.
Post Your Comments