
ന്യൂഡൽഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇര്‍ഫാന്‍ ഹബീബ് ആക്രമിച്ച സംഭത്തില്‍ സംസ്ഥാനം നടപടി സ്വീകരിക്കാത്തതിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണ ഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിക്ക് നേരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ് കേരള ഗവര്‍ണര്‍ക്ക് നേരെ ഉണ്ടായത്. ഗുരുതര സുരക്ഷാ വീഴ്ച വരുത്തിയിട്ടും കേരള സര്‍ക്കാരിന്റേയോ പോലീസിന്റെയോ ഭാഗത്തു നിന്നും ഇത് വരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അമിത് ഷാ പറഞ്ഞു.
സംഭവത്തെ ഗൗരവകരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. വിഷയം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും പിണറായി സർക്കാർ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഗുരുതര സുരക്ഷാ വീഴ്ച വരുത്തിയിട്ടും കേരള സര്‍ക്കാരിന്റേയോ പോലീസിന്റെയോ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന് പരാതി അയച്ചിരുന്നു. സാമൂഹ്യ നീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി എന്‍.ആര്‍ സുധാകരനാണ് പരാതി നല്‍കിയത്.
കണ്ണൂരില്‍ സംഘടിപ്പിച്ച ദേശീയ ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരേ ഇര്‍ഫാന്‍ ഹബീബിന്റെ ഭാഗത്ത് നിന്ന് കയ്യേറ്റശ്രമം ഉണ്ടായത്. വേദിയില്‍ സംസാരിച്ചുകൊണ്ടിരുന്ന ഗവര്‍ണറിന് നേരെ ആക്രോശിച്ചു കൊണ്ട് ഇര്‍ഫാന്‍ ഹബീബ് അടുക്കുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണറിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇര്‍ഫാനെ വേദിയില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. കടുത്ത പ്രോട്ടോ കോള്‍ ലംഘനമാണ് നടന്നതെന്നും വേദിയില്‍ ഉണ്ടാകേണ്ട വ്യക്തികളുടെ ലിസ്റ്റില്‍ ഇര്‍ഫാന്‍ ഹബീബിന്റെ പേര് ഇല്ലായിരുന്നുവെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
Post Your Comments