
തിരുവനന്തപുരം: കടുത്ത നടുവേദനയിൽ വലഞ്ഞിട്ടും മേലുദ്യോഗസ്ഥൻ അവധി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പൊലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. നന്ദാവനം എആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിളായ ജോസാണ് ഇന്നലെ ഉച്ചയോടെ കടുംകൈയ്ക്ക് ഒരുങ്ങിയത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം പൊലീസില്‍ ആത്മഹത്യകള്‍ വ്യാപകമായതിനെത്തുടര്‍ന്ന്, കുഴപ്പക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി പ്രഖ്യാപിച്ചിരിക്കെയാണ് തലസ്ഥാനത്ത് ഇത്തരമൊരു സംഭവമുണ്ടായത്.
ഓണാഘോഷം, തീവ്രവാദ ആക്രമണ ഭീഷണി കാരണമുള്ള അതീവജാഗ്രത എന്നിവയായിരുന്നതിനാല്‍ രണ്ടുമാസത്തോളമായി അവധിയെടുക്കാതെ ജോലി ചെയ്യുകയായിരുന്നു ജോസ്. നടുവേദനയ്ക്ക് ചികിത്സയ്ക്കായി മൂന്നു ദിവസത്തെ അവധിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ആരോഗ്യകാരണങ്ങള്‍ വിശദീകരിച്ച് അസി. കമന്‍ഡാന്റിന് അവധി അപേക്ഷ നല്‍കി. അദ്ദേഹത്തെ കണ്ടപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മേലുദ്യോഗസ്ഥനിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതിനെത്തുടര്‍ന്ന് ജോസ് തൊപ്പി വലിച്ചെറിഞ്ഞ്, ഓഫീസ് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുകയായിരുന്നു.
രണ്ടുനില കെട്ടിടത്തിന് മുകളിലെത്തിയപ്പോഴാണ് മറ്റ് പൊലീസുകാര്‍ വിവരം മനസിലാക്കിയത്. സംഭവം പുറത്തറിയരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.. അസി. കമന്‍ഡാന്റ് ഓഫീസ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടാന്‍ ഓടിക്കയറിയ ഇയാളെ സഹപ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കുകയായിരുന്നു.സംഭവം പുറത്തറിയരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജോസിന് പിന്നീട് മൂന്നുദിവസത്തെ അവധി നല്‍കി.
നന്ദാവനം ക്യാമ്പിലെ പൊലീസുകാരോട് അസി. കമന്‍ഡാന്റ് മോശമായി പെരുമാറുന്നതായി നേരത്തേയും പരാതികളുണ്ടായിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. ആദിത്യ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments