KeralaLatest News

ഭക്ഷണവും മരുന്നും പിന്നെ ചാറ്റല്‍ മഴയിലെ കുളിയും; ആനകള്‍ക്കിത് സുഖചികിത്സക്കാലം

തൃശ്ശൂര്‍: കര്‍ക്കിടകമായതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള ആനകള്‍ക്ക് ഇനി ഒരു മാസം സുഖചികിത്സയുടെ കാലം. ഇനി ഒരു മാസക്കാലം ആവോളം ഭക്ഷണവും മരുന്നും ചാറ്റല്‍മഴയിലെ കുളിയുമൊക്കെയായി സുഖചികിത്സയാണ് ഇവര്‍ക്ക്. ഈ വര്‍ഷത്തെ കര്‍ക്കിടക സുഖചികിത്സ ആരംഭിച്ചതോടെ എറണാകുളം ശിവകുമാറും രാമചന്ദ്രനും എല്ലാം വടക്കുംനാഥന്റെ ക്ഷേത്രസന്നിധിയിലെത്തി.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ബി മോഹനന്‍ ആനകള്‍ക്ക് ഔഷധ ഉരുള നല്‍കിയാണ് ഈ വര്‍ഷത്തെ കര്‍ക്കിടക സുഖചികിത്സയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പരമ്പരാഗതമായി തുടര്‍ന്നു വരുന്ന ആയുര്‍വേദ ചികിത്സാ രീതികള്‍ക്കൊപ്പം അലോപ്പതി മരുന്നുകളും ഉള്‍പ്പെടുത്തിയുള്ള സമ്മിശ്ര ചികിത്സാ രീതിയാണ് ആനകള്‍ക്ക് ഇപ്പോള്‍ നല്‍കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ബി മോഹനന്‍ പറഞ്ഞു.

വിഭവ സമൃദ്ധമായ ഭക്ഷണത്തോടൊപ്പം മരുന്നും ചേര്‍ത്താണ് ആനകള്‍ക്ക് നല്‍കുന്നത്. ഇത് ആനകളുടെ ഒരു വര്‍ഷത്തെ ആരോഗ്യ പരിപാലനമാണ് ഉറപ്പാക്കുന്നത്. മൂന്ന് കിലോ അരി, ഒരു കിലോ വീതം ചെറുപയര്‍, മുതിര, റാഗിപ്പൊടി, 250 ഗ്രാം ച്യവനപ്രാശം, നൂറ് ഗ്രാം അഷ്ടചൂര്‍ണം 225 ഗ്രാം അയേണ്‍ ടോണിക് എന്നിവയാണ് ആനകള്‍ക്ക് നല്‍കുന്നത്. ആരോഗ്യവും തൂക്കവും മെച്ചപ്പെടുത്തുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും ഈ ചികിത്സ ഗുണം ചെയ്യും. ഇപ്പോള്‍ മദപ്പാടിലുള്ള ആനകള്‍ക്ക് സുഖചികിത്സ നല്‍കില്ല. മദപ്പാട് മാറിയതിന് ശേഷം പിന്നീടായിരിക്കും ഇവയ്ക്ക് ചികിത്സ.

shortlink

Related Articles

Post Your Comments

Related Articles


Back to top button