കേരളവർമ്മയിലെ ഫ്ലെക്സ് വിവാദം, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് കോടതി

എസ്‌എഫ്‌ഐ ജില്ല വൈസ് പ്രസിഡണ്ട് ഹസ്സന്‍ മുബാരക്, സൗരവ് രാജ്, നന്ദന ആര്‍, യദുകൃഷ്ണ വീ എസ്സ് എന്നിവര്‍ക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ അയ്യപ്പസ്വാമിയെ അവഹേളിച്ച്‌ ബോര്‍ഡ് സ്ഥാപിച്ച എസ് എഫ് ഐ നേതാക്കള്‍ക്ക് എതിരെ കേസ്, സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുവാന്‍ തൃശ്ശൂര്‍ ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌റ്റ്രേറ്റ് കോടതി ഉത്തരവിട്ടു. എസ്‌എഫ്‌ഐ ജില്ല വൈസ് പ്രസിഡണ്ട് ഹസ്സന്‍ മുബാരക്, സൗരവ് രാജ്, നന്ദന ആര്‍, യദുകൃഷ്ണ വീ എസ്സ് എന്നിവര്‍ക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

സെക്ഷന്‍ 153എ , 295, 504 വകുപ്പുകള്‍ പ്രകാരമാണ് കേസ്.അയ്യപ്പനെ കൂടാതെ ശിവനെ ചിത്രീകരിക്കുന്ന മറ്റൊരു ബോര്‍ഡും കോളേജില്‍ സ്ഥാപിച്ചിരുന്നു. വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് വ്യക്തമാക്കി എസ്.എഫ്.ഐ. രംഗത്തെത്തിയിരുന്നു. അവര്‍ തന്നെ ഇടപെട്ട് ബോര്‍ഡ് നീക്കുകയും ചെയ്തു. രാവിലെ ഒന്‍പതോടെ സ്ഥാപിച്ച ബോര്‍ഡുകള്‍ അരമണിക്കൂറിനുള്ളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍തന്നെ നീക്കംചെയ്തു.

ശബരിമല സ്ത്രീപ്രവേശനത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള വിവരണസഹിതം നവാഗതരെ സ്വാഗതം ചെയ്യുന്ന ചിത്രത്തിലാണ് അയ്യപ്പനെ ചിത്രീകരിച്ചത്. ഈ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കേരളവര്‍മ യൂണിറ്റിനോ പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലെന്നും എസ്.എഫ്.ഐ.യെ ആക്രമിക്കുന്നതിനായി ബോധപൂര്‍വം ചിത്രം ഉപയോഗിച്ചതാണെന്നും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പറഞ്ഞു.

ബിജെപി നേതാവ് അഡ്വ അനീഷ്‌കുമാറാണ് പരാതിക്കാരന്‍. അഡ്വ കെ ആര്‍ ഹരി കോടതിയില്‍ ഹാജരായി.ബോര്‍ഡ് സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു.

Share
Leave a Comment