Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsIndiaBollywoodEntertainment

ജീവിച്ചിരിക്കുന്നതിന് കാരണം താക്കറെയെന്ന് ബച്ചന്‍

 

മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെയുമായി അത്യപൂര്‍വ്വമായൊരു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് ബോളിവുഡിന്റെ മെഗാസ്റ്റാറായ അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചന്‍ എന്ന വ്യക്തി ഇന്നും ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നതിന് കാരണക്കാരനായ ഒരു സാന്നിധ്യമായി കൂടിയാണ് ബിഗ് ബി, ബാല്‍ താക്കറെയെ കാണുന്നത്. ബാല്‍ താക്കറെയും ശിവസേനയുടെ ആംബുലന്‍സും ഇല്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവനോടെ ഉണ്ടാവില്ലായിരുന്നു എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. ജീവിതത്തില്‍ ഏറെ നിര്‍ണായകമായ ഒരു അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവാസുദ്ദീന്‍ സിദ്ദിഖി കേന്ദ്രകഥാപാത്രമാകുന്ന ‘താക്കറെ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടയില്‍ ആയിരുന്നു ബാല്‍ താക്കറെയുമായുള്ള സൗഹൃദത്തെ കുറിച്ച് അമിതാഭ് ബച്ചന്‍ വികാരഭരിതനായി സംസാരിച്ചത്. 1983 ല്‍ ‘കൂലി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ഗുരുതരമായൊരു അപകടത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടുവിന് ഗുരുതരമായ പരിക്കു പറ്റിയ തന്നെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ. എന്നാല്‍ മോശം കാലാവസ്ഥ കാരണം ഷൂട്ടിംഗ് സെറ്റിന്റെ പരിസരത്ത് ആംബുലന്‍സുകളൊന്നും ലഭിക്കാതെ യൂണിറ്റ് മൊത്തം നിസ്സഹായരായ അവസ്ഥ. ആ സമയത്ത് ബാല്‍ താക്കറെയാണ് രക്ഷക്കെത്തിയതെന്നും ശിവസേനയുടെ ആംബുലന്‍സ് വിട്ടുതന്ന് സമയം കളയാതെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും ബച്ചന്‍ ഓര്‍ക്കുന്നു.

‘എനിക്ക് ജീവിതത്തില്‍ ഏറ്റവും വലിയൊരു ആവശ്യം വന്നപ്പോള്‍ ബാലസാഹബ് ആണ് എന്നെ രക്ഷിച്ചത്. ബാലസാഹബ് തന്ന പിന്തുണ കൊണ്ടാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ ഏറെ അടുപ്പവും സൗഹൃദവുമൊക്കെയുണ്ടായിരുന്നു. ഞാനദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു,’ അമിതാഭ് പറയുന്നു. ബാല്‍ താക്കറെയ്ക്ക് തന്റെ കുടുംബവുമായും നല്ല ബന്ധമാണുണ്ടായിരുന്നതെന്നും കല്യാണം കഴിഞ്ഞതു മുതല്‍ ജയ ബച്ചനെ അദ്ദേഹം സ്വന്തം മരുമകളെ പോലെയാണ് കണ്ടിരുന്നതെന്നും അമിതാഭ് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ നോക്കുന്ന ബയോപിക് ചിത്രം കൂടിയാണ് ‘താക്കറെ’യുടേത്. പത്രപ്രവര്‍ത്തകനും ശിവസേന എംപിയുമായ സഞ്ജയ് റാവ്ത്ത് കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിജിത്ത് പാന്‍സെയാണ്. നവാസുദ്ദീന്‍ സിദ്ദിഖിയെ കൂടാതെ അമൃത റാവു, അബ്ദുല്‍ ഖാദര്‍ അമിന്‍, അനുഷ്‌ക ജാദവ്, ലക്ഷ്മണ്‍ സിംഗ് രാജ്പുത്, നിരഞ്ജന്‍ ജാവിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. താക്കറെയുടെ ഭാര്യ മീനാട്ടി താക്കറെയായാണ് അമൃത റാവു ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹിന്ദിയിലും മറാത്തിയിലുമായി ഒരുക്കുന്ന ചിത്രം ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. ജനുവരി 24 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കങ്കണ റണാവത്തിന്റെ ‘മണികര്‍ണിക’യ്ക്ക് ഒപ്പമാണ് ‘താക്കറെ’യും റിലീസിനെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button