ശ്രീ ശീ രവിശങ്കറിന്റെ ധ്യാന പരിപാടിക്ക് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

ചെന്നൈ: ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നടത്താനിരുന്ന ധ്യാന പരിപാടി മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.  രവിശങ്കര്‍ തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ നടത്താനിരുന്ന രണ്ട് ദിവസത്തെ പരിപാടിയാണ് കോടതി സ്‌റ്റേ ചെയ്തത്. എന്‍ വെങ്കിടേശ് എന്ന വ്യക്തിയാണ് ധ്യാന പരിപാടി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.   യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ക്ഷേത്രമാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രമെന്നു് ഇവിടെ സ്വകാര്യ പരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

അതേസമയം പരിപാടിയ്ക്കായി ഒരുക്കിയ പന്തല്‍ പൊളിച്ചുമാറ്റണമെന്നും കോടതി പറഞ്ഞു. രണ്ടായിരം ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ നിശ്ചയിച്ച പരിപാടി തഞ്ചാവൂരിലെ തന്നെ കാവേരി ക്ഷേത്രത്തില്‍ നടത്താനുള്ള തീരുമാനത്തിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകര്‍.

ആയിരം വര്‍ഷം പഴക്കമുള്ള തഞ്ചാവൂര്‍ ക്ഷേത്രമാണ് ബൃഹദീശ്വരന്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ മഹത്വം മനസ്സിലാക്കാതെയാണ് പരിപാടി നടത്താന്‍ അനുമതി നല്‍കിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഹര്‍ജിയില്‍ തിങ്കളാഴ്ച തുടര്‍ വാദം കേള്‍ക്കും.

Share
Leave a Comment