
ന്യൂഡല്‍ഹി: ഉറി സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ചുട്ടമറുപടി നല്‍കിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. പാക്ക് അധിനിവേശ കശ്മീരില്‍ കടന്ന് മിന്നലാക്രമണം നടത്തിയാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് തിരിച്ചടി നല്‍കിയത്. പാകിസ്ഥാനുമേലുളള ഇന്ത്യയുടെ ധാര്‍മിക വിജയം കൂടിയായിരുന്നു 2016 സെപ്റ്റംബര്‍ 28 അര്‍ദ്ധരാത്രിയില്‍ നടന്ന സൈനിക നീക്കം.അതേവര്‍ഷം സെപ്റ്റംബര്‍ 18ന് കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.
17 സൈനികര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. ഉറിയാക്രമണത്തിന് 7 മാസം മുമ്പ് പഠാന്‍കോട്ടെ ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മലയാളിയായ ലഫ്.കേണല്‍ നിരഞ്ജന് ഉള്‍പ്പെടെ 17 പേരാണ് ബലിദാനികളായത്. പാകിസ്ഥാന് പിന്തുണയോടെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് തക്ക മറുപടി നല്‍കുമെന്ന് സെപ്റ്റംബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.സെപ്റ്റംബര്‍ 28ന് അര്‍ദ്ധരാത്രിയില്‍ പാക് അധീന കാശ്മീരില്‍ 3 കിലോമീറ്റര്‍ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങള്‍ സൈന്യം തകര്‍ത്തു.
28ന് രാത്രിയില്‍ തുടങ്ങിയ മിന്നലാക്രമണം അവസാനിച്ചത് അടുത്ത ദിവസം പുലര്‍ച്ചെയാണ്. സൈനികരുടെ ആത്മാഭിമാനം ഉയര്‍ത്തിയ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാരാകമാന്‍ഡോകളായിരുന്നു. മിന്നലാക്രമണത്തില്‍ 45 ഭീകരരെ വധിക്കുകയും ഇന്ത്യന്‍ സൈനികര്‍ സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു. രാജ്യസുരക്ഷയ്ക്കു വേണ്ടി നടത്തിയ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
സർജിക്കൽ സ്ട്രൈക്കിന് രണ്ട് വര്‍ഷം ആകുമ്പോൾ പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്രം പുതിയ വീഡിയോയോ കൂടി പുറത്തു വിട്ടിരുന്നു.
Post Your Comments