Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
International

മലേഷ്യന്‍ വിമാനം തകര്‍ത്തതിനു പിന്നില്‍.. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

നെതര്‍ലന്‍ഡ്‌സ് : മലേഷ്യ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നതിനു പിന്നില്‍ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. യുക്രെയ്‌നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകര്‍ന്നത്. ആംസ്റ്റര്‍ഡാമില്‍ നിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പറന്ന എംഎച്ച് 17 വിമാനം തകര്‍ത്തത് റഷ്യന്‍ സൈന്യത്തിന്റെ മിസൈലാണെന്ന് രാജ്യാന്തര പ്രോസിക്യൂട്ടര്‍മാരുടെ സംഘം വ്യക്തമാക്കി. റഷ്യയുടെ ബക് മിസൈല്‍ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു നേരത്തേ സംഘം വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതെവിടെ നിന്നാണു വിക്ഷേപിച്ചത് എന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങളാണ് ഇതാദ്യമായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരുടെ സംയുക്ത സംഘമാണ് തങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ പുറത്തുവിട്ടത്. വിമാനത്തിലെ ഭൂരിപക്ഷം പേരും ഡച്ച് യാത്രികരായിരുന്നു. ഈ സാഹചര്യത്തിലാണു ഡച്ച് പൊലീസ് രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക ക്രൈം സ്‌ക്വാഡിനെ നിയോഗിച്ചത്. റഷ്യയുടെ 53-ാം ആന്റി-എയര്‍ക്രാഫ്റ്റ് ബ്രിഗേഡില്‍ നിന്നാണു മിസൈല്‍ വിക്ഷേപിച്ചതെന്നാണു വിവരം.

മിസൈലാണു വിമാനത്തിനു നേരെ പ്രയോഗിച്ചത്. ഈ മിസൈല്‍ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യന്‍ സേനയുടെ ഭാഗമായിട്ടുള്ളവയാണ്. മിസൈല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനു പിന്നിലുള്ളവരുടെ വിവരങ്ങള്‍ അറിയാമെങ്കില്‍ നല്‍കണമെന്നും പൊതുജനങ്ങളോട് അന്വേഷണ സംഘം അഭ്യര്‍ഥിച്ചു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നൂറോളം പേരുടെ വിവരങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതില്‍ കൃത്യമായ പങ്കാളിത്തമുള്ള പേരുകളിലേക്കു കുറ്റവാളികളുടെ പട്ടിക ചുരുക്കിയിട്ടുണ്ടെന്നാണു പുതിയ വിവരം. അതേസമയം, വിമാനം വെടിവച്ചിട്ടവരെ വിചാരണചെയ്യാന്‍ രാജ്യാന്തര ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ നീക്കം റഷ്യ വീറ്റോ ചെയ്തതിനാല്‍ പ്രോസിക്യൂഷന്‍ സംഘത്തിന്റെ കണ്ടെത്തല്‍ അപ്രസക്തമാവുമെന്നാണു വിദഗ്ധരുടെ പക്ഷം..

പതിവുപോലെ റഷ്യ ഈ വാദത്തെ തള്ളിക്കളഞ്ഞു. റഷ്യന്‍ നിര്‍മിത ബക് മിസൈലാണ് ബോയിങ് 777 വിമാനത്തെ തകര്‍ത്തതെന്ന് ഡച്ച് സേഫ്റ്റി ബോര്‍ഡ് 2015ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് എവിടെ നിന്നാണു വിക്ഷേപിക്കപ്പെട്ടത് എന്നു വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണു പുതിയ വെളിപ്പെടുത്തല്‍ പ്രസക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button