
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ കേരളത്തിലെ ഭൂമിക്കച്ചവടത്തിന്റെ രജിസ്‌ട്രേഷനെ സാരമായി ബാധിച്ചു എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റെന്നു തെളിയിക്കുന്ന കണക്കുകള്‍ പുറത്ത് . സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് വരുമാനത്തിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിലും ചരിത്രനേട്ടമാണ് മാര്‍ച്ച് മാസത്തില്‍ കൈവരിക്കാനായതെന്ന് മന്ത്രി ജി സുധാകരന്‍ വെളിപ്പെടുത്തുന്നു.
പ്രതിമാസ വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സമാഹരിച്ചും കൂടുതല്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തും മാര്‍ച്ച് മാസം റെക്കോര്‍ഡ് നേട്ടമാണ് വകുപ്പ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.2017 മാര്‍ച്ച് മാസത്തില്‍ 100067 ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിലൂടെ 367 കോടി രൂപ സമാഹരിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 2532 കോടി രൂപ വരുമാനം ലഭിച്ച വകുപ്പിന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 2653 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.2017-18 സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അടിസ്ഥാന സൗകര്യ വികസനവും ആധുനികവത്ക്കരണവും ഇ-സ്റ്റാമ്പിംഗ് അടക്കമുള്ള വിവിധ നടപടികളും വകുപ്പിനെ അഴിമതി രഹിതമാക്കുന്നതിനും കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും സഹായിക്കുമെന്നും അത്തരം പ്രവര്‍ത്തനങ്ങളിലും എല്ലാ ജീവനക്കാരുടെയും സഹകരണമുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ നോട്ട് അസാധുവാക്കല്‍ കേരളത്തിലെ ഭൂമി രജിസ്‌ട്രേഷനെ കാര്യമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാദിച്ചിരുന്നു. കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് വിപണി തകര്‍ന്നത് വഴി സര്‍ക്കാരിന് കോടികളുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ അത്തരം വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്തെ ഭൂമി രജിസ്‌ട്രേഷന്‍ വരുമാനം കൂടിയത് സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. കള്ളപ്പണം ഒഴിവായത് മൂലം നികുതി വരുമാനം കൂടും എന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ പിന്തുണക്കുന്നവരുടെ വാദം ശരിവെക്കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണനേട്ടമായി ഉയര്‍ത്തികാട്ടുന്ന രജിസ്‌ട്രേഷന്‍ വരവിലെ വര്‍ധന.
Post Your Comments