
ഡൽഹി: തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല കൂവത്തൂരിലെ റിസോർട്ടിൽ കൂടിക്കാഴ്ച നടത്തുന്നു. കൽപ്പാക്കത്ത് കഴിഞ്ഞിരുന്ന എംഎൽഎമാരെയും കൂവത്തൂരിലെത്തിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുശേഷം തുടർനടപടി സ്വീകരിക്കും. അതേസമയം, എതിർചേരിയിലുള്ള കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവവും കൂവത്തൂരിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ജയലളിതക്ക് എതിരെ നീങ്ങിയവരാണ് ഇപ്പൊ തനിക്ക് എതിരെ നീങ്ങുന്നതെന്ന് ശശികല ആരോപിച്ചു. ജയലളിത പ്രതിസന്ധികളെ അതിജീവിച്ചത് പോലെ താനും അതിജീവിക്കും എന്നും ശശികല അറിയിച്ചു. സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാത്ത ഗവർണറുടെ നടപടി കൂറുമാറ്റം പ്രോത്സാഹിപ്പിക്കാനാണെന്ന് ആരോപിച്ചു ശശികല നടരാജൻ സുപ്രീം കോടതിയെ സമീപിക്കാനും ആലോചിക്കുന്നു. ഒരു രാജ്യസഭാ അംഗം ഉൾപ്പടെ അഞ്ചു എം പി മാർ ഇന്ന് പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചു. തമിഴ് നാട് ഗവർണർ സി വിദ്യാസാഗർ റാവു, ഭരണഘടന വിദഗ്ദ്ധൻ സോളി സൊറാബ്ജിയുടെ നിയമ ഉപദേശം തേടി.
കൂവത്തൂരിലെ റിസോർട്ടിൽ അഞ്ചുമണിയോടെയാണ് ശശികല നടരാജൻ എത്തിയത്. ഉടൻ തന്നെ എം എൽ എ മാരുമായി കൂടിക്കാഴ്ച ആരംഭിച്ചു. എം എൽ എ മാരുമായി കൂടിക്കാഴ്ച നടത്താൻ കൂവത്തൂരിലെ റിസോർട്ടിലേക്ക് പോകുന്നതിന് തൊട്ട് മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ശശികല നടരാജൻ ആരോപണങ്ങൾ ഉന്നയിച്ചത്. സ്ത്രീകൾ രാഷ്ട്രീയത്തിൽ എത്തുമ്പോൾ ഇത്തരം പ്രസന്ധികൾ ഉണ്ടാകാറുണ്ട്. എ ഐ എ ഡി എം കെ സർക്കാർ ഭരണം തുടരും. എം പി മാർ എന്ത് കൊണ്ടാണ് കൂടുമാറുന്നത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ് എന്നും ശശികല പറഞ്ഞു. ഇതിനിടെ എ ഐ എ ഡി എം കെ പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാകും എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചെന്നൈ രാജ്ഭവൻ ചുറ്റും കൂടുതൽ പോലീസിനെ വിന്യസിച്ചു.
Post Your Comments