
ന്യൂഡൽഹി: നോട്ട് അസാധുവാക്കൾ തീരുമാനത്തെക്കുറിച്ചും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും 2017–18 ബജറ്റിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തും.രാജ്യത്തിനുള്ളിൽനിന്നും പുറത്തുനിന്നുമായി 15 സാമ്പത്തിക വിദഗ്ധരാണ് ചർച്ചയിൽ പങ്കെടുക്കുക.നീതി ആയോഗ് സംഘടിപ്പിക്കുന്ന ഈ ചർച്ചയിൽ 15 വർഷത്തെ വികസനത്തിനായി തയാറാക്കിയ സമീപനരേഖയും ചർച്ച ചെയ്യും.
നോട്ടുകൾ അസാധുവാക്കിയതിനുശേഷമുള്ള സാമ്പത്തിക സ്ഥിതിഗതികൾ യോഗം ചർച്ച ചെയ്യും.2016–ലെ പൊതുബജറ്റ് അവതരിപ്പിച്ചതിനു ശേഷം പ്രധാനമന്ത്രി നീതി ആയോഗിനോട് ആവശ്യപ്പെട്ടതു 15 വർഷത്തേക്കുള്ള വികസനത്തിനു സമീപനരേഖ തയാറാക്കാനാണ്. ഇതു തയാറായിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്ന 15 പേരോടും അവരവരുടെ വിലയിരുത്തലുകളും നിർദേശങ്ങളും പവർ പോയിന്റ് പ്രസന്റേഷൻ വഴി അവതരിപ്പിക്കാനാണ് നിർദ്ദേശം.കാനഡയിലെ ഓട്ടവ കാൾട്ടൺ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രഫസർ വിവേക് ദഹേജിയ, നാഷനൽ ഇൻസ്റ്റിറ്റ്യൂട് ആൻഡ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്ടർ രതിൻ റോയ്, ക്രെഡിറ്റ് സൂയിസ് മാനേജിങ് ഡയറക്ടർ നീലകണ്ഠ മിശ്ര ഓക്സസ് ഇൻവസ്റ്റ്മെന്റ്സ് ചെയർമാൻ സുർജിത് ഭല്ല തുടങ്ങിയവരും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, അംഗങ്ങൾ ബിബേക് ദെബ്രോയ്, വി.കെ.സാരസ്വത്, രമേശ് ചന്ദ് എന്നിവരും ധനമന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.
Post Your Comments