KeralaLatest NewsIndia

ജനം തൽസമയം കണ്ട സഭാ കയ്യാങ്കളി; കേസ് പിൻവലിക്കാൻ ധൈര്യപ്പെട്ട് ഒടുവിൽ അപഹാസ്യരായി സർക്കാർ : അന്ന് സഭയിൽ കൂടുതൽ അക്രമം കാണിച്ചവർ ഇവർ

മാണി ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനം അന്നത്തെ പ്രതിപക്ഷം കാഴ്ച വച്ചത്.

തിരുവനന്തപുരം ∙ മന്ത്രിമാരും എംഎൽഎമാരും മറ്റും പ്രതികളാകുന്ന നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ കോടതി തള്ളിയതു വിവാദങ്ങളിൽ ആടിയുലയുന്ന സർക്കാരിനു കനത്ത പ്രഹരമായി. 2015 മാർച്ച് 13 ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനം അന്നത്തെ പ്രതിപക്ഷം കാഴ്ച വച്ചത്.

ഇന്നത്തെ മന്ത്രി ഇ.പി. ജയരാജൻ സ്പീക്കറുടെ വേദിയിൽ കയറി കസേര തൂക്കി താഴേക്ക് എറിയുന്നതായിരുന്നു ഏറെ ശ്രദ്ധേയമായ കാഴ്ച. നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റകൃത്യം കണ്ടതിന്‍റെ സാക്ഷികൾ ലോകം മുഴുവനുമുള്ള മലയാളികളാണ്.എല്ലാ കുറ്റകൃത്യങ്ങളും സ്റ്റേറ്റിനെതിരെയാണ് എന്നതാണ് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വം. എന്നിട്ട് അതേ സ്റ്റേറ്റ് തന്നെ ഇപ്പോൾ മന്ത്രിമാരായ കുറ്റാരോപിതരെ വിചാരണയിൽ നിന്നു പോലും രക്ഷിക്കാൻ ഒരുമ്പെട്ടതാണ് സർക്കാർ ചെയ്തത്.

അഴിമതി ആരോപണം നേരിടവേ കെഎം മാണി ബജറ്റ് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് 2015 മാര്‍ച്ച് 13 നായിരുന്നു അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് നിയമസഭയിൽ അക്രമം അഴിച്ചുവിട്ടത്. സ്പീക്കറുടെ ചേംബറില്‍ കയറി കസേര ഉള്‍പ്പെടെ മറിച്ചിടുകയും കമ്പ്യൂട്ടർ അടക്കം നിരവധി ഉപകരണങ്ങൾ തല്ലിത്തകർക്കുകയുമായിരുന്നു.ഇന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുളളവർ അധ്യക്ഷ വേദിയിലെ നാടകീയ രംഗങ്ങളിൽ ഉണ്ടായിരുന്നു.

വാച്ച് ആൻഡ് വാർഡിന്റെ തോളിനു മുകളിലൂടെ വി.ശിവൻകുട്ടിയുടെ ‘അന്തരീക്ഷ യാത്ര’, തളർന്നു വീഴൽ, വാച്ച് ആൻഡ് വാർഡിനെതിരെ ഇപ്പോഴത്തെ ചില മന്ത്രിമാർ നടത്തിയ ആക്രമണം, ഭരണപക്ഷത്തെ കെ.ശിവദാസൻ നായരെ പ്രതിപക്ഷത്തെ വനിതാ എംഎൽഎ തോളിൽ കടിക്കുന്നത്, ഇന്നത്തെ മന്ത്രി തോമസ് ഐസക് ബഹളങ്ങൾക്കിടെ കാൽതെറ്റി വീഴുന്നത്, ചിലർ മൈക്ക് തകർക്കുന്നത് എന്നിങ്ങനെ മലയാളികൾക്കു മറക്കാനാവാത്ത ദൃശ്യങ്ങളാണ് അന്നുണ്ടായത്.

read also: പെരുമ്പാവൂരിലെ ഭീകരരുടെ അറസ്റ്റ് : പാകിസ്ഥാനിലെ അല്‍ ഖ്വയ്‌ദ നേതൃത്വവുമായി പിടിയിലായവര്‍ ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ

കേസിൽ പക്ഷേ, ഒച്ചിഴയുന്ന വേഗത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. സഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഘം അക്രമത്തിൽ നേരിട്ടു പങ്കാളികളായ 15 പേരുടെ പ്രതിപ്പട്ടികയാണ് ആദ്യം തയാറാക്കിയത്. നിയമസഭ സെക്രട്ടറിയുടെ പരാതിയിൽ മേൽ കണ്ടോൺമെൻറ് പോലീസ് 6 എംഎൽഎമാരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. നിലവിലെ മന്ത്രിമാരായ ഇപി ജയരാജൻ കെ ടി ജലീൽ എന്നിവർക്ക് പുറമേ കെ അജിത്ത്, കെ.കുഞ്ഞുമുഹമ്മദ്, സി കെ സദാശിവൻ, വി ശിവൻകുട്ടി എന്നിവരാണ് പ്രതികൾ.

ഇതിനിടയിൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. പിന്നാലെ സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചു എന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ തിരുവനന്തപുരം സിജെഎം കോടതി അറിയിക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷനേതാവ് അടക്കമുള്ളവർ തടസ്സ ഹർജി നൽകിയിരുന്നു. സർക്കാരിന്റെയും പ്രതിപക്ഷത്തെയും വാദം പൂർത്തിയായതിനെ തുടർന്നാണ് കോടതി നിർണായക വിധി പ്രസ്താവിച്ചത്.

read also: കോവിഡ് വിഷയത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെ വിമര്‍ശിച്ച കോടീശ്വരന്​ 18 വര്‍ഷം തടവ് ശിക്ഷ

പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്നാണ് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കിയത്. പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സൂചിപ്പിച്ചു.കോഴക്കാരനും കൊള്ളക്കാരനും വീട്ടിൽ കൗണ്ടിംഗ് മെഷീൻ വച്ച് കൈക്കൂലിപ്പണം എണ്ണി നോക്കുന്നയാളുമായ കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലായെന്നായിരുന്നു നിലപാട്.

ഇപ്പോൾ കെ.എം.മാണിയുടെ പാർട്ടിയെ ഇടതുമുന്നണിയിലേക്ക് ചുവപ്പുപരവതാനി വിരിച്ച് സ്വീകരിക്കുന്നു. കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന പുതിയ നിലപാടും.കേസിൽ വിചാരണ നേരിടേണ്ട മന്ത്രിമാർ രാജിവയ്ക്കുകയും ഇടത് മുന്നണി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയുകയും വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button