
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇനി കഴകം ജോലിക്ക് ഇല്ലെന്ന് ജാതിവിവേചനം നേരിട്ട വി എ ബാലു. ഇക്കാര്യം അറിയിച്ച് ദേവസ്വം അധികൃതര്‍ക്ക് കത്ത് നല്‍കുമെന്നും ബാലു പറയുന്നു. എന്നാല്‍ വി എ ബാലുവിന് കഴകക്കാരനായി തുടരാനുള്ള സാഹചര്യം ദേവസ്വം ഒരുക്കുമെന്നാണ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപിയുടെ ഉറപ്പ്.
അതിനിടെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന പരാതി തന്ത്രി കുടുംബം തള്ളി. കഴകം നിയമനം ദേവസ്വം ചട്ടങ്ങള്‍ മറികടന്നെന്ന് ദേവസ്വം ഭരണസമിതിയിലെ തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കി.
Read Also: പാലക്കാട് സൂര്യാഘാതം ഏറ്റ് വയലിൽ മേയാൻ വിട്ട കന്നുകാലികൾക്ക് ദാരുണാന്ത്യം
അതേസമയം കഴകം ജോലിയ്ക്ക് എത്തിയ യുവാവിനെ തന്ത്രിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റിയതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്.വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ പ്രതിഷേധം രേഖപെടുത്തി കഴിഞ്ഞു. എന്നാല്‍ നിലവില്‍ ഉയര്‍ന്ന വിവാദങ്ങളെ തള്ളുകയാണ് തന്ത്രി കുടുംബം. ക്ഷേത്രവിശ്വാസികളെ ഭിന്നിപ്പിക്കാന്‍ ഉള്ള പ്രചാരണമാണ് നടക്കുന്നതെന്നും കഴകം നിയമനം ദേവസ്വം ചട്ടങ്ങള്‍ മറികടന്നെന്നും തന്ത്രികുടുംബാംഗങ്ങള്‍ പ്രതികരിച്ചു. കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ട് നടത്തിയ നിയമനമാണ് ഇപ്പോഴത്തെതെന്ന് ദേവസ്വം ഭരണസമിതിയിലെ തന്ത്രിപ്രതിനിധി പറഞ്ഞു. ജാതി വ്യവസ്ഥയിലെ വിവേചനം അല്ല കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉള്ളതെന്നും നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് വിശദീകരിച്ചു.
Post Your Comments