
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാന്‍ കൊലപാതകം നടത്താന്‍ ചുറ്റിക തിരഞ്ഞെടുത്തതിന്റെ കാരണം ലഭിച്ചതായി പൊലീസ്. അഫാന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അഫാനായി പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അഫാന്‍ മൊബൈല്‍ ഫോണില്‍ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞിരുന്നു. ഇവ എങ്ങനെ ഉപയോഗിക്കുമെന്ന വീഡിയോയും യൂട്യൂബില്‍ കണ്ടു. അഫാന്‍ രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിവരം ഉമ്മ ഷെമി ബന്ധുക്കളോടും പറഞ്ഞിരുന്നു. ചുറ്റികയിലേക്ക് അഫാന്‍ എത്തിയതിന്റെ കാരണം പൊലീസിന് വ്യക്തമായെങ്കിലും അന്വേഷണം നടക്കുന്നതിനാല്‍ പുറത്തുവിട്ടിട്ടില്ല.
പിതൃമാതാവിനെ കൊലപ്പെടുത്തി സ്വര്‍ണം എടുത്തശേഷം പ്രതി പണയംവെച്ച് 75000 രൂപ വാങ്ങിയിരുന്നു. ഇതില്‍ നാല്‍പതിനായിരം രൂപ കൊടുത്തത് വായ്പ നല്‍കിയ സഹകരണ സംഘത്തിനെന്നും പൊലീസ് കണ്ടെത്തി. ദിവസവും വീട്ടിലെത്തി പിരിവ് വാങ്ങുന്ന ഇവരെ കൊലപാതക ദിവസം വീട്ടിലെത്തുന്നത് ഒഴിവാക്കാനാണ് ഗൂഗിള്‍ പേ വഴി പണം നല്‍കിയത്. കൊലപാതകത്തിന് തലേദിവസം അഫാനും ഉമ്മയും അമ്പതിനായിരം രൂപക്ക് വേണ്ടി ബന്ധുവീട്ടില്‍ പോയിരുന്നു. പക്ഷേ പണം കിട്ടിയില്ല.
കൊലനടന്ന ദിവസം രാവിലെയും ഷെമി ബന്ധുവിനെ ഫോണ്‍ വിളിച്ച് അടിയന്തിരമായി പണം ആവശ്യപ്പെട്ടിരുന്നു. അതേസമയം അഫാന്റെ മൊഴിയും പിതാവ് അബ്ദുള്‍ റഹീമിന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 15 ലക്ഷം മാത്രമേ കടമുണ്ടായിരുന്നുള്ളു എന്നാണ് അബ്ദുള്‍ റഹീമിന്റെ മൊഴി. തന്റെ കടം വീട്ടാന്‍ മകന്‍ നാട്ടില്‍ നിന്ന് പണം അയച്ചു നല്‍കിയിട്ടില്ലെന്നും അബ്ദുള്‍ റഹീം പറഞ്ഞിരുന്നു. പിന്നെ എങ്ങനെ ഇത്രയും കടം വന്നു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലില്‍ കഴിയുന്ന പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
Post Your Comments