Latest NewsKeralaNews

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചു : പോപ്പുലർ ഫിനാൻസിന് 17.79 ലക്ഷം രൂപ പിഴ ചുമത്തി 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നും പരാതിക്കാരൻ പിന്നീട് മനസ്സിലാക്കി

കൊച്ചി : ഉയർന്ന പലിശ വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് 17, 79, 000 ലക്ഷം രൂപ പിഴ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ൯. തിരുവനന്തപുരം സ്വദേശി മേരി ജോർജ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പ്രതിവർഷം 12 % പലിശ വാഗ്ദാനം നൽകിയാണ് എതിർകക്ഷികൾ നിക്ഷേപം സ്വീകരിച്ചത്. ഇത് വിശ്വസിച്ച് 16,59,000/- രൂപ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചു. ആദ്യ മാസങ്ങളിൽ പരാതിക്കാരന്റെ അക്കൗണ്ടിൽ പലിശ എത്തിയെങ്കിലും പിന്നീട് മുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നും പരാതിക്കാരൻ പിന്നീട് മനസ്സിലാക്കി.

തുടർന്ന് പോപ്പുലർ ഫിനാൻസിന്റെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു. എതിർകക്ഷികൾ വാഗ്ദാനം ചെയ്ത പോലെ നിക്ഷേപത്തുകയോ പലിശയോ പരാതിക്കാരന് നൽകിയതുമില്ല. എതിർകക്ഷികളുടെ സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും മൂലം പരാതിക്കാരന് ധനനഷ്ടവും മന:ക്ലേശവും ഉണ്ടായി.

അതിനു നഷ്ടപരിഹാരം നൽകാൻ പോപ്പുലർ ഫിനാൻസിന് ബാധ്യതയുണ്ടെന്നും പരാതിയിൽ ബോധിപ്പിച്ചു. നിക്ഷേപ തട്ടിപ്പിലൂടെ ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്ത് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരെ നിയമത്തിന്റെ സർവ്വശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ വേണമെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.

നിക്ഷേപതുകയായ 16,59,000/- രൂപ രൂപയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000/- രൂപ ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കമ്മീഷ൯ ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. എം ജെ ജോൺസൻ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button