KeralaLatest NewsNews

കോട്ടയത്ത് നഴ്‌സിംഗ് കോളജില്‍ നടന്ന റാഗിംഗ് കൊടും ക്രൂരത : കുറ്റപത്രം കോടതിയില്‍ സമർപ്പിക്കും

ആതുര സേവനത്തിന് മാതൃകയാകേണ്ടവര്‍ ചെയ്തത് കൊടിയ പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു

കോട്ടയം : കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജില്‍ നടന്ന റാഗിംഗ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.

ആതുര സേവനത്തിന് മാതൃകയാകേണ്ടവര്‍ ചെയ്തത് കൊടിയ പീഡനമാണ്. ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ സീനിയര്‍ വിദ്യാര്‍ത്ഥികളായ അഞ്ച് പ്രതികള്‍ ചേര്‍ന്ന് നവംബര്‍ മുതല്‍ നാല് മാസം തുടര്‍ച്ചയായി ഉപദ്രവിച്ചു. ആക്രമണ സമയത്ത് ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചു.

ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി, റാഗിംഗിനെ കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തി എന്നതടക്കം കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ കൈവശം മാരകായുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ്. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ക്രൂരമായ റാഗിംഗ് ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. കേസില്‍ അഞ്ച് പ്രതികള്‍ മാത്രമാണ് ഉള്ളത്. റാഗിംഗ് സംബന്ധിച്ചുള്ള വിവരം കോളേജ് അധികൃതര്‍ക്കോ ഹോസ്റ്റല്‍ ചുമതലക്കാര്‍ക്കോ അറിയില്ലായിരുന്നു.

റാഗിംഗ് കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button