
കൊച്ചി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടെ ബാഗേജിന് കനം കൂടുതലുണ്ടെന്നും എന്താണെന്നും അന്വേഷിച്ച ജീവനക്കാരോട് തട്ടിക്കയറിയ യാത്രക്കാരന്റെ യാത്ര മുടങ്ങി. ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ അത് എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്നായിരുന്നു യാത്രക്കാരന്റെ മറുപടി. അതോടെ സംഗതി പുലിവാലായി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 11.30 ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിന്‍റെ യാത്രയാണ് ഈ ഒറ്റ മറുപടിയിൽ മുടങ്ങി പോയത്. തുടർന്ന് ഇയാളുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബോംബുണ്ട് എന്ന് യാത്രക്കാരൻ പറഞ്ഞാലോ അതേങ്കിലും തരത്തിൽ ബോംബ് ഭീഷണി മുഴക്കിയാലോ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന വ്യോമയാന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. തമാശയ്ക്ക് യാത്രക്കാരൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ സീരിയസ് ആയത്.
വിമാനത്താവളത്തിൽ തമാശയ്ക്ക് പോലും കയ്യിൽ ബോംബുണ്ട്, വിമാനം ഹൈജാക്ക് ചെയ്യാൻ പോവുകയാണ് എന്നെല്ലാം പറഞ്ഞാൽ യാത്ര മുടങ്ങും. പിന്നാലെ തുടരന്വേഷണങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. ഇതൊക്കെ കഴിയാൻ വർഷങ്ങൾ എടുക്കും. സമീപ കാലത്ത് വിമാനങ്ങൾക്ക് നിരവധി തവണ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്.
Post Your Comments