മകളുടെ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തി കൊന്ന സംഭവം, പ്രകോപന കാരണം മകളെ ബന്ധുവീട്ടിലാക്കിയിട്ടും ബന്ധം തുടർന്നത്

കൊല്ലം: കൊല്ലത്ത് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയത് മകളുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാത്തതിന്റെ ദേഷ്യത്തിൽ. കൊല്ലം ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ആണ് ഇരവിപുരം സ്വദേശി അരുൺകുമാറിനെ ഇന്നലെ വൈകിട്ട് കുത്തികൊലപ്പെടുത്തിയത്. അരുണുമായുള്ള ബന്ധം അവസാനിപ്പിക്കാനായി പ്രസാദ് മകളെ ബന്ധുവീട്ടിലാക്കിയിരുന്നു.

എന്നിട്ടും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നതോടെ പ്രസാദ് പത്തൊൻപതുകാരനെ ഫോണിൽ വിളിച്ച് വിലക്കി. ഫോണിലൂടെ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ഇത് ചോദിക്കാനായി അരുൺകുമാർ പ്രസാദിന്റെ വീട്ടിലെത്തുകയുമായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം.

സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി. സുഹൃത്താണ് അരുൺകുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അരുൺ ചികിത്സയിലിക്കെ രാത്രി 9 മണിയോടെ മരിച്ചു. പ്രതി ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി. കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നുവെന്നാണ് വിവരം.

അരുൺകുമാറും മകളും തമ്മിലുള്ള സൗഹൃദം താൻ എതിർത്തിരുന്നുവെന്ന് പ്രസാദ് പൊലീസിന് മൊഴി നൽകി. വിലക്കിയിട്ടും സൗഹൃദം അവസാനിപ്പിക്കാൻ അരുൺകുമാർ തയ്യാറായില്ല. വെള്ളിയാഴ്ചയും മകളുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ ഇയാൾ ആവശ്യപ്പെട്ടു.

 

Share
Leave a Comment