Latest NewsNewsInternational

ലെബനനിലെ സ്‌ഫോടന പരമ്പര: പേജര്‍, വാക്കി-ടോക്കി ഉറവിടം നിഗൂഢം

ബെയ്‌റൂട്ട്: രണ്ട് ദിവസം തുടര്‍ച്ചയായി വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ലെബനനില്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ ലോകവും അക്ഷരാര്‍ഥത്തില്‍ ഭീതിയിലാണ്. ഇതുവരെ കാണാത്ത യുദ്ധമാതൃകയില്‍ ഒരേസമയം ആയിരക്കണക്കിന് ‘പേജര്‍’ ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു ആദ്യ സംഭവം എങ്കില്‍ തൊട്ടടുത്ത ദിനം നടന്ന സ്‌ഫോടനം നിരവധി ‘വാക്കി-ടോക്കി’ ഉപകരണങ്ങളിലായിരുന്നു.

Read Also: കായികാധ്യാപിക ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ

ആദ്യ സ്‌ഫോടന പരമ്പര പോലെ തന്നെ രണ്ടാം പൊട്ടിത്തെറിയുടെ കാരണവും ഇപ്പോഴും നിഗൂഢം. ലെബനനില്‍ ഇന്നലെ പൊട്ടിത്തെറിച്ച വാക്കി-ടോക്കികള്‍ വ്യാജമായി നിര്‍മിച്ചതാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിന് ചില കാരണങ്ങളുമുണ്ട്.

സ്‌ഫോടനങ്ങള്‍ക്ക് ഏറെ സാമ്യതകള്‍, നിഗൂഢതകള്‍

1, സ്‌ഫോടന പരമ്പര ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍

2, രണ്ട് സ്‌ഫോടനവും നടന്നത് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസുകളില്‍ പലയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറി

3, പൊട്ടിത്തെറിച്ച ഉപകരണങ്ങളുടെ ഉറവിടം അവ്യക്തതം

ചൊവ്വാഴ്ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്‌ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്റൂത്തിലടക്കമുണ്ടായ സ്‌ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്‌ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്‌ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലെബനന്റെ വിവിധയിടങ്ങളില്‍ ഒരേസമയം ഹിസ്ബുല്ല കേന്ദ്രങ്ങള്‍ വിറപ്പിച്ച് പേജര്‍ സ്‌ഫോടന പരമ്പരയുണ്ടായതിന്റെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുന്നു. പൊട്ടിത്തെറിച്ച പേജര്‍ ഉപകരണങ്ങളില്‍ നിശ്ചിത അളവില്‍ സ്‌ഫോടനവസ്തു നിറച്ചിരുന്നതായാണ് ലബനന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എപ്പോള്‍, എങ്ങനെ ഇവ നിറച്ചു എന്നതിന്റെ ചുരുളഴിഞ്ഞിട്ടില്ല.

തായ്വാന്‍ കമ്പനിയായ ‘ഗോള്‍ഡ് അപ്പോളോ’യാണ് ഈ പേജറുകളുടെ നിര്‍മാതാക്കളെന്ന് സ്‌ഫോടനങ്ങളുടെ ചിത്രങ്ങള്‍ സഹിതം ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം കമ്പനി സ്ഥാപകന്‍ നിഷേധിച്ചു. ഞങ്ങളുടെ ലോഗോ ഉപയോഗിച്ച് മറ്റൊരു കമ്പനിയാണ് പേജറുകള്‍ നിര്‍മിക്കുന്നത് എന്നാണ് ഗോള്‍ഡ് അപ്പോളോ സ്ഥാപകന്റെ വാദം. എന്നാല്‍ കമ്പനി ആ രണ്ടാമന്റെ പേര് വെളിപ്പെടുത്തിയില്ല. ഈ കമ്പനി യൂറോപ്പിലാണ് എന്ന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അപ്ഡേറ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡിവൈസ് ഞങ്ങളുടേത് അല്ലായെന്ന് ഇരു കമ്പനികളും

ഇതേ നിഗൂഢതയും അവ്യക്തതയുമാണ് വാക്കി-ടോക്കി സ്‌ഫോടനങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. പൊട്ടിത്തെറിച്ച വാക്കി-ടോക്കികളില്‍ ജപ്പാനീസ് റേഡിയോ ഉപകരണ നിര്‍മാതാക്കളായ ‘ഐക്കോണ്‍’ കമ്പനിയുടെ ലോഗോയും ‘മെയ്ഡ് ഇന്‍ ജപ്പാന്‍’ എന്നയെഴുത്തുമുണ്ടെന്ന് സ്‌ഫോടനത്തിന്റെതായി രാജ്യാന്തര മാധ്യമങ്ങളിലടക്കം പുറത്തുവന്ന ചിത്രങ്ങള്‍ പറയുന്നു. എന്നാല്‍ ഇവിടെയാണ് ട്വിസ്റ്റ്, ഐക്കോണ്‍ കമ്പനി പറയുന്നത് ഈ വാക്കി-ടോക്കികളുടെ ഉല്‍പാദനം 2014ല്‍ കമ്പനി അവസാനിപ്പിച്ചതാണ് എന്നാണ്. പ്രവര്‍ത്തിക്കാന്‍ ബാറ്ററി ആവശ്യമായ ഈ വാക്കി-ടോക്കി ഉപകരണം ഒരു പതിറ്റാണ്ടിന് മുമ്പ് വിപണിയില്‍ നിന്ന് ഐക്കോണ്‍ പിന്‍വലിച്ചതാണ് എങ്കില്‍ പിന്നെങ്ങനെയാണ് ഇവയിപ്പോള്‍ അസാധാരണമായി പൊട്ടിത്തെറിച്ചത് എന്ന ചോദ്യം അവശേഷിക്കുന്നു. ഇരു സ്‌ഫോടന പരമ്പരകളിലും ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ഉറവിടം ഇപ്പോഴും തിരശീലയ്ക്ക് പിന്നില്‍ തുടരുന്നു എന്നുറപ്പിക്കാം.

‘ലെബനനില്‍ ഐക്കോണ്‍ കമ്പനിയുടെ ലോഗോയുള്ള റേഡിയോ സിഗ്‌നല്‍ ഉപകരണങ്ങള്‍ (വാക്കി-ടോക്കി) പൊട്ടിത്തെറിച്ചതായി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അറിയുന്നു. ഇതിന്റെ വസ്തുത ഞങ്ങള്‍ അന്വേഷിക്കുകയാണ്. വിവരങ്ങള്‍ ലഭ്യമായ ഉടന്‍ വെബ്സൈറ്റ് വഴി ലോകത്തെ അറിയിക്കുന്നതാണ്’- ഇത്രയുമാണ് രണ്ടാം സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഐക്കോണ്‍ കമ്പനിയുടെ പ്രതികരണം. ഐക്കോണിന്റെ വാദം സത്യമെങ്കില്‍, ഐക്കോണ്‍ ലോഗോയും, മെയ്ഡ് ഇന്‍ ജപ്പാന്‍ എന്ന എഴുത്തുമുള്ള വാക്കി-ടോക്കികളുടെ ഉറവിടം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button