KeralaIndia

ദേശീയപാതയിൽ നിന്ന് അതിഥി തൊഴിലാളി സമ്പാദിച്ചത് കോടികൾ: പോലീസ് പട്രോളിങ്ങിനിടെ കണ്ടെത്തിയത് ഞെട്ടിക്കുന്ന കവർച്ച

കോഴിക്കോട്: പന്തീരങ്കാവിൽ പതിവു പോലീസ് പട്രോളിങ്ങിനിടെ ചുരുളഴിഞ്ഞത് കോടിക്കണക്കിന് രൂപയുടെ കവർച്ച. ദേശീയപാതയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചു വിറ്റ് കേരളത്തിൽ കൂലിപ്പണിക്ക് എത്തിയ അസം സ്വദേശിയായ യുവാവ് സമ്പാദിച്ചത് കോടികളാണ്. യുവാവ് ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോഡ് അരികിൽ ഒരു സൈക്കിൾ റിക്ഷ ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം നടത്തിയ പരിശോധനയിൽ ദേശീയപാത നിർമ്മാണ സാമഗ്രികൾ കണ്ടെത്തുകയായിരുന്നു.

തുടർന്നുള്ള അന്വേഷണമാണ് കോടിക്കണക്കിന് രൂപയുടെ കവർച്ച വെളിച്ചത്തു കൊണ്ടുവന്നത്. മുഖ്യപ്രതി മുനവർ അലിയും കൂട്ടാളിയും ഇവ കവർച്ച ചെയ്ത് കൊണ്ടു പോവുകയാണെന്ന് മനസിലാക്കിയ പൊലീസ് ഇവരുടെ താമസ സ്ഥലത്തെത്തി. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെക്കൂടി കസ്റ്റഡിയിലെടുത്തു. മോഷണമുതലുകൾ സൂക്ഷിക്കാൻ പ്രതികൾ അറുപതിനായിരം രൂപ വാടകയുള്ള ഗോഡൗണും വാടകക്ക് എടുത്തിരുന്നു.

ഇവിടെ നിന്ന് ഒൻപത് ലക്ഷം രൂപയുടെ മോഷണ സാധനങ്ങളാണ് പൊലീസ് പിടികൂടിയത്. മിക്കതും ദേശീയ പാത നിർമ്മാണ സാമഗ്രികൾ. കഴിഞ്ഞ ദിവസം ഇവരുടെ കൈവശം ഉണ്ടായിരുന്ന ഒരു കോടിയോളം രൂപ വിലവരുന്ന കവർച്ച മുതലുകൾ ലോറിയിൽ കയറ്റി കൊണ്ടുപോയെന്നും പൊലീസിന് അറിയാനായി.

കവർച്ചക്ക് ഉപയോഗിച്ച ആറ് സൈക്കിൾ റിക്ഷകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മുനവർ അലിക്ക് പുറമെ രഹന, മിലൻ, മൊയ്മൽ അലി, ഐമൽ അലി എന്നിവരാണ് അറസ്റ്റിലായത്. പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോടിക്കണക്കിന് രൂപയുടെ മോഷണത്തിന്റെ ചുരുളഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button