
രൂപയിൽ വ്യാപാര ഇടപാടുകൾ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യയും ബംഗ്ലാദേശും. യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിലൂടെ പ്രാദേശിക കറൻസിയും വ്യാപാരവും ശക്തിപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും നീക്കം. സെപ്റ്റംബർ മുതലാണ് രൂപയിൽ വ്യാപാരം നടത്തുക. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അന്തരം കുറയുന്ന സാഹചര്യത്തിൽ ഇനി മുതൽ ഔപചാരികമായി രൂപയിലും, പിന്നീട് ബംഗ്ലാദേശ് കറൻസിയായ ടാക്കയിലും ഇടപാട് നടത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ടാക്ക-റുപി ഡ്യുവൽ കറൻസി കാർഡ് പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയുമായുള്ള വ്യാപാരത്തിലെ ഇടപാട് ചെലവുകൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. നിലവിൽ, വിദേശ കറൻസി ഇടപാടുകൾക്കായി മറ്റൊരു രാജ്യത്തെ ബാങ്കിൽ നോസ്ട്രൊ അക്കൗണ്ടുകൾ തുറക്കാൻ ബംഗ്ലാദേശിലെയും, ഇന്ത്യയിലെയും ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ധാക്കയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്കുള്ള ഇറക്കുമതി 1,369 കോടി യുഎസ് ഡോളറാണ്.
Post Your Comments