
ബെംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി. ബെംഗളുരു സിറ്റി സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിനീഷ് കോടിയേരി ഹർജി നൽകിയത്. ഇഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
കേസിൽ ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ബിനീഷിന് 2021 ഒക്‌ടോബറില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. 2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം.
പിടിയിലായ അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷ് കോടിയേരിയുടെ പേര് ഉയര്‍ന്നു വരികയും ചെയ്തു. ഇതോടെ ഇഡി കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കി. എന്നാൽ, അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി ബിനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments