
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ്. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ് ലിന്‍ അഴിമതിയെന്നും എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. യോഗ്യതയില്ലാത്ത കമ്പനിക്കാണ് കരാറും ഉപകരാറും നല്‍കിയതെന്നും ഇടപാട് സംബന്ധിച്ച് ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ഉയര്‍ത്തുന്ന ഏഴ് ചോദ്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വിഡി സതീശന്‍ പറഞ്ഞു.
എസ്ആര്‍ഐടി എന്ന കമ്പനിക്ക് നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് കരാര്‍ നല്‍കിയത് എന്തിന്?, ടെന്‍ഡര്‍ ഡോക്യുമെന്റ് ലംഘിച്ച് ഉപകരാര്‍ നല്‍കിയത് എന്തിന്?. ടെന്‍ഡറില്‍ രണ്ടാമത് വന്ന കമ്പനി എങ്ങനെ ടെക്‌നിക്കല്‍ ക്വാളിഫൈയായി? എപ്രില്‍ 12ന് നടന്ന മന്ത്രിസഭായോഗത്തില്‍ കൊടുത്ത പത്ത് പേജ് നോട്ടില്‍ എന്തുകൊണ്ടാണ് കമ്പനികളുടെ പേര് മറച്ചുവച്ചത്?. എസ്ആര്‍ഐടിക്ക് 9 കോടി നോക്കുകൂലിയായി നല്‍കിയത് അഴിമതിയല്ലേ? ടെന്‍ഡറില്‍ അറ്റുകുറ്റപ്പണിക്ക് വ്യവസ്ഥയുണ്ടായിട്ടും മെയിന്റനന്‍സ് കരാര്‍ എന്തിന് എന്നിങ്ങനെ ഏഴ് ചോദ്യങ്ങളാണ് വിഡി സതീശന്‍ ഉന്നയിച്ചത്.
സര്‍ക്കാരിന്റെ അഴിമതി തുറന്നുകാണിക്കല്‍ ലക്ഷ്യമിട്ട്, രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ സെക്രട്ടേറിയറ്റ് വളയാൻ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചതായും സതീശൻ പറഞ്ഞു. എഐ ക്യാമറ ഇടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
Post Your Comments