
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസില്‍ എത്തി ക്രൈസ്തവ മേലധ്യക്ഷന്മാരെ കണ്ട് ഈസ്റ്റര്‍ സന്ദേശം കൈമാറിയ സംഭവത്തിൽ വിമർശനമുന്നയിച്ച വിഡി സതീശന് മറുപടിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. വിഡി സതീശന്റെ ഭയം സ്വാഭാവികമാണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇത്രയും കാലം ക്രൈസ്തവസഭയെ കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നുവെന്ന യാഥാര്‍ഥ്യം സഭ തിരിച്ചറിയുമോ എന്ന ആശങ്കയാണ് സതീശനുള്ളതെന്നും അരമനയിലെ അകത്തളങ്ങളില്‍ പോയിരുന്ന് ബിജെപി വിരുദ്ധ ഉമ്മാക്കി പറഞ്ഞ് ക്രൈസ്തവ സമൂഹത്തില്‍ ആശങ്കയുണ്ടാക്കി വോട്ട് തട്ടിക്കൊണ്ടിരുന്ന പഴയ കലാപരിപാടി ഇനിയും നടക്കാന്‍ പോകുന്നില്ലന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
ബി ഗോപാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ;
ക്രൈസ്തവ സഭയുടെ കുഞ്ഞാടുകളായി അഭിനയിച്ച് ക്രൈസ്തവ സമൂഹത്തെ ചൂഷണം ചെയ്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ന്യൂനപക്ഷക്ഷേമ ഫണ്ടിന്റെ കേരളത്തിലെ വിനിയോഗം. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യേണ്ട ന്യൂനപക്ഷ ഫണ്ടിലെ ശരിയായ വിഹിതം എന്തുകൊണ്ട് ക്രൈസ്തവ സഭയ്ക്ക് ഇതുവരെ കിട്ടാതെ പോയി? ബിജെപി ഉയര്‍ത്തിക്കാട്ടിയ ഈ കാര്യത്തില്‍ ക്രൈസ്തവ സഭയ്ക്ക് ഹൈക്കോടതിയില്‍ കേസ് കൊടുക്കേണ്ടിവന്നത് എന്തുകൊണ്ട്?
ഇന്നുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം ഉരിയാടാന്‍ പ്രതിപക്ഷ നേതാവിന്റെ നാവ് പൊന്തിയിട്ടില്ല. മതഭീകരവാദികള്‍ ഭീഷണിയുമായി പാലായിലെ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ വിഡി സതീശന്‍ എവിടെയായിരുന്നു. അന്നും ബിഷപ്പ് ഹൗസില്‍ എത്തിയതും ഭീഷണികളെ തടഞ്ഞ് പുറത്ത് കാവല്‍ നിന്നതും ബിജെപിക്കാരണ്. ക്രൈസ്തവ സഭ എന്താവശ്യപ്പെട്ടാലും നീതിയുടെയും നിയമത്തിന്റെയും ഉള്ളില്‍ നിന്നുകൊണ്ട് ക്രൈസ്തവ സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി ബിജെപി പ്രവര്‍ത്തിക്കും. വിഡി സതീശനും കോണ്‍ഗ്രസുകാരും ഭയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.’
Post Your Comments