
ടെഹ്‌റാന്‍: ശിരോവസ്ത്രം അല്‍പം മാറിപ്പോയെന്ന പേരില്‍ പരസ്യങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍ ഭരണകൂടം. ഭരണകൂടത്തിന്റെ വിലക്കിൽ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്.
ഐസ്‌ക്രീം പരസ്യത്തില്‍ ഐസ്‌ക്രീം കഴിക്കുന്നതിനിടെ ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിപ്പോയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
‘ഇറാന്റെ സംസ്‌കാരത്തിനു യോജിച്ചതല്ല പരസ്യം. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ മൂല്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് പരസ്യം. പൊതുയിടത്തില്‍ പാലിക്കേണ്ട യാതൊരു മര്യാദയും പരസ്യത്തിനില്ല. അതുകൊണ്ടു തന്നെ ഇനി പരസ്യ ചിത്രങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു’- ഇറാന്‍ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഇസ്ലാമിക വിപ്ലവത്തിന്റെ സമയത്ത് ഇറാനിലെ ഉദ്യോഗസ്ഥരായ സ്ത്രീകളോട് ശിരോവസ്ത്രം നിര്‍ബന്ധമായും ധരിക്കാന്‍ അന്നത്തെ ഭരണാധികാരി അയത്തൊള്ള ഖുമൈനി ആവശ്യപ്പെട്ടുണ്ട്. പിന്നീടങ്ങോട്ട് ഇറാനിലെ എല്ലാ സ്ത്രീകളും ശിരോവസ്ത്രം ധരിച്ചിരുന്നു. ഹിജാബിന്റെ പവിത്രതയെ ബാധിക്കുന്ന കാര്യങ്ങള്‍ അനുവദിക്കില്ലായെന്നും ഇറാന്‍ ഭരണകൂടം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. വര്‍ഷങ്ങളായി നിര്‍ബന്ധപൂര്‍വമുള്ള ശിരോവസ്ത്രധാരണത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഇറാനില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം.
Post Your Comments