
കൊച്ചി: യൂറോപ്പിലെ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി ഒളിവില്‍. നാൽപതോളം യുവാക്കളിൽ നിന്നാണ് കോട്ടയം കിടങ്ങൂർ സ്വദേശിയായ ഇയാള്‍ പണം തട്ടിയത്. ഇരകളായ കൊച്ചി സ്വദേശികൾ വരാപ്പുഴ പോലീസിൽ പരാതി നൽകി.
നിരവധി യുവാക്കളാണ് തട്ടിപ്പിനിരയായത്. യൂറോപ്പിലെ മാൾട്ടയിൽ മെഡിസിൻ പാക്കിംഗാണ് ജോലി. വേതനം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. യാത്ര ചിലവായി അറുപതിനായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പത്തനംതിട്ട സ്വദേശിയായ പ്രിൻസ് സക്കറിയാസ് കൈപ്പറ്റിയെന്ന് ഇരകൾ പറയുന്നു.
2021 ഒക്ടോബറിലാണ് കൊച്ചി സ്വദേശി കളായ സാൻവിനും എൽബിനും അറുപതിനായിരം രൂപയും രേഖകളും നൽകുന്നത്. പണമിടപാടുകൾ ഓൺ ലൈനായി നടന്നതിനാൽ ഇരകൾ ഏജന്റായ പ്രിൻസിനെ നേരിട്ട് കണ്ടിട്ടില്ല.
പണം നൽകി 9 മാസം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് വരാപ്പുഴ പോലീസിൽ പരാതി നൽകിയത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിൽ പ്രിൻസ് ഒളിവിലാണെന്ന് സ്ഥിരികരിച്ചു. കോന്നി സ്വദേശിയായ പ്രിൻസ് വർഷങ്ങളായി കോട്ടയം കിടങ്ങൂരിലാണ് താമസം. പ്രതിക്കെതിരെ സമാന കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഉള്ളതായാണ് പോലീസ് പറയുന്നത്.
Post Your Comments