
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കൊലയാളി സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വിളിച്ച് ചോദ്യം ചെയ്യാന്‍ പിണറായി വിജയന്റെ മുട്ടു വിറയ്ക്കുമെന്ന് സതീശൻ പറഞ്ഞു. കൊല്ലുമെന്നും വെള്ളപുതപ്പിച്ച് കിടത്തുമെന്നും പരസ്യമായി മുദ്രാവാക്യം വിളിച്ചിട്ടും പൊലീസിന് മനസ്സിലാകുന്നില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ രാജിവയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുകയെന്നതാണ് യുഡിഎഫിന്റെ നിലപാടെന്ന് സതീശൻ വ്യക്തമാക്കി. ‘കേരളത്തില്‍ മൂന്ന് കൂട്ടര്‍ക്കാണ് സ്വന്തമായി തീറ്റിപ്പോറ്റുന്ന കൊലയാളി സംഘങ്ങളുള്ളത്, ഭൂരിപക്ഷ വര്‍ഗീയവാദികള്‍ക്കും ന്യൂനപക്ഷ വര്‍ഗീയവാദികള്‍ക്കും പിന്നെ സിപിഎമ്മിനും’.സതീശൻ ആരോപിച്ചു.
‘ഒരു കാരണവശാലും വര്‍ഗീയതയുമായി സന്ധിയില്ല. ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് കാലത്ത് അവിഹിത ബന്ധം ഉണ്ടാക്കിയതിനാലാണ്, സര്‍ക്കാരിന് കൊലയാളികള്‍ക്കെതിരെ ഇപ്പോള്‍ കാര്‍ക്കശ്യമുള്ള നിലപാടെടുക്കാന്‍ സാധിക്കാത്തത്. കേരളത്തിലെ പൊതുസമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താതെ നോക്കേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയും ഉത്തരവാദിത്തവുമാണ്. രണ്ടു കൂട്ടരുമായും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇവരുമായി സന്ധി ചെയ്ത് കേരളത്തെ തകര്‍ക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കില്ല’, സതീശൻ പറഞ്ഞു.
Post Your Comments