
തിരുവനന്തപുരം : ദേശീയ ബഹുതല ദാരിദ്ര്യസൂചിക കഴിഞ്ഞ ദിവസമാണ് നീതി ആയോഗ് പുറത്തിറക്കിയത്. ഇതുപ്രകാരം രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എൽ ഡി എഫും അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പടെയുള്ള വെല്ലുവിളികൾ ഉണ്ടായിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിന് അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ മുഖ്യമന്ത്രിയുടെ ഈ അവകാശവാദം തെറ്റാണെന്ന് പറയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ . നീതി ആയോഗ് പുറത്ത് വിട്ടത് 2015 -16 കണക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. അന്ന് കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാരായിരുന്നു എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ രാഷ്ട്രീയമായി കടന്നാക്രമിച്ച പിണറായി വിജയന്‍ വരെ ഈ നേട്ടത്തെ അഭിമാനമായി കാണുകയാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
കേരളത്തിൽ വികസനത്തിന്റെ വലിയ നേട്ടങ്ങള്‍ കൊണ്ടുവന്ന കാലമാണ് ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാരിന്റേത്. ഇതിനൊപ്പം സാധാരണക്കാരനെയും, ചേര്‍ത്ത് പിടിക്കുന്ന നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്ന കണക്കുകളില്‍ വ്യക്തമാവുന്നത് എന്നും പ്രതിപക്ഷ നിരയിലെ യുവ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ,2019-20 ലെ കുടുംബാരോഗ്യ സർവേ അഞ്ചിന്റെ ഫലവും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യസൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചു.പോഷകാഹാരം, ശിശു മരണ നിരക്ക്, സ്‌കൂൾ വിദ്യാഭ്യാസം, പ്രസവാനന്തര പരിപാലനം, ഹാജർനില, പാചക ഇന്ധന ലഭ്യത, ശുചിത്വം, ശുദ്ധജല ലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യസൂചിക തയ്യാറാക്കിയത്.
Post Your Comments