
പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൽ പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ പ്രമുഖരുമായി സംവദിക്കുന്നതിനിടെയാണ് ഈ കാര്യം അദ്ദേഹം പറഞ്ഞത്.
നാലുവർഷം കോളേജ് വിദ്യാഭ്യാസം നേടുന്നതിലൂടെ ആയുർവേദത്തിലെ എല്ലാ കാര്യങ്ങളും പഠിച്ചെന്നുള്ള ധാരണ തെറ്റാണ്, ആയുർവേദ ചികിത്സ നൽകുന്നവരിൽ പലരും കോളേജുകളിൽ പോയി ആധുനിക വിദ്യാഭ്യാസം നേടിയവരല്ലെന്നും മറിച്ച് അറിവ് പാരമ്പര്യമായി സ്വായത്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ അസാമാന്യ വൈഭവമുള്ള ആയുർവേദ പണ്ഡിതർ നമ്മുടെ നാട്ടിലുണ്ട്. അവരെ വ്യാജവൈദ്യന്മാരായി ചിത്രീകരിക്കുന്ന രീതി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുള്ള പ്രത്യേക നിയമനിർമ്മാണം ആവശ്യമാണെന്നും അത്തരം അറിവുകൾ ചോർന്നു പോകാതെ സംരക്ഷിക്കാനാണ് നമ്മുടെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments