2015ൽ കാണാതായ പ്രജു എവിടെ? ഐസിസ് ചേര്‍ന്നുവെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ, മതം മാറിയത് കൂടുതല്‍ വിവാഹം കഴിക്കാൻ

കോഴിക്കോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ പ്രജുവെന്ന ആളെ കാണാതായി എന്ന് ഭാര്യ നല്‍കിയ ഒരു പരാതി മാത്രമാണ് ഇതുവരെയായും പൊലീസ് രേഖകള്‍ പ്രകാരം ഉള്ളത്.

കോഴിക്കോട്: ഐസിസ് ചേര്‍ന്നവരുടെ പേര് വിവരം വെളിപ്പെടുത്തി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒരു പ്രജുവിനെകുറിച്ച്‌ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രജു ആരെന്നും എവിടെയെന്നുമുള്ള കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഈ വ്യക്തിയെ കുറിച്ച്‌ സംസ്ഥാന പൊലീസിനോ ഇന്റലിജസിനോ യാതൊരു വിവരവുമില്ലെന്നതാണ് സംഭവം കൂടുതല്‍ ഗൗരവകരമാക്കുന്നത്.

കോഴിക്കോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ പ്രജുവെന്ന ആളെ കാണാതായി എന്ന് ഭാര്യ നല്‍കിയ ഒരു പരാതി മാത്രമാണ് ഇതുവരെയായും പൊലീസ് രേഖകള്‍ പ്രകാരം ഉള്ളത്. 2015ലാണ് ഇയാളെ കാണ്മാനില്ലെന്ന് കാട്ടി പനായി സ്വദേശിനിയായ ഭാര്യയുടെ പരാതി ലഭിച്ചത്. എന്നാല്‍ ഈ പ്രജു ഇപ്പോഴും വിദേശത്തു തന്നെയാണോ അതോ ഐസിസ് ചേര്‍ന്നോ എന്നതിന് തെളിവുകളൊന്നുമില്ല.

Read Also: ഡൽഹിയെ വിറപ്പിച്ച ഗുണ്ട: അധോലോക യുദ്ധത്തിനൊടുവിൽ ഗോഗിക്ക് അന്ത്യം

എന്നാൽ 2019 വരെ മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് വിദേശത്തു പോയ ശേഷം ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി ഭീകരസംഘടയില്‍ അംഗങ്ങളായി എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അക്കൂട്ടത്തിലാണ് ബാലുശ്ശേരി തുരുത്യാട് സ്വദേശിയായ പ്രജുവിന്റെ പേരും ഉള്‍പ്പെട്ടത്.

കിനാലൂര്‍ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായിരുന്നു പ്രജു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ഭാര്യയ്ക്കും വീട്ടുകാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയശേഷമാണ് ഇയാള്‍ നാടുവിട്ടത്. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളായതിനാല്‍ ഐസിസില്‍ ചേരാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ഭാര്യ പറഞ്ഞു. ഒമ്പതു വര്‍ഷം മുമ്പ് ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച്‌ വീടു വിട്ടിറങ്ങിയിരുന്നെന്നും പിന്നീട് വേറൊരു വിവാഹം കഴിച്ചതായി അറിഞ്ഞെന്നും ഭാര്യ പറഞ്ഞു. ഇതുവരെ നാലു വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് അറിവെന്നും കൂടുതല്‍ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് മതം മാറിയതെന്നും ഭാര്യ പറഞ്ഞു.

Share
Leave a Comment