കാമുകിയുടെ വീട് മറയാക്കി ലഹരി കച്ചവടവും കഞ്ചാവും വാറ്റുചാരായവും ഹോള്‍സെയില്‍ : കൊടുംക്രിമിനല്‍ പിടിയില്‍

ആലപ്പുഴ: കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവും വാറ്റ് ചാരായവും അനൂബന്ധ സാധനങ്ങളും പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ പുന്നമൂട് എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മനെ (40) കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ നിന്ന് പൊലീസ് പിടികൂടി.

Also Read: മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചയാളെ നിങ്ങൾക്ക് അറിയുമോ? എങ്കിൽ 25,000 രൂപ പാരിതോഷികം ലഭിക്കും

നാളുകളായി പൊലീസിനെ കബളിപ്പിച്ചു നടന്ന ലിജു ഉമ്മനെതിരേ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മിക്ക സമയത്തും കയ്യില്‍ വടിവാളോ കത്തിയോ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാണും. മാവേലിക്കര നഗരത്തില്‍ വടിവാളുമായി ഇറങ്ങി നാട്ടുകാരെ ഭീതിപ്പെടുത്തുന്നത് പതിവാണ്. ഏതെങ്കിലും കേസില്‍പെട്ടാല്‍ രാഷ്ട്രീയ ഉന്നതര്‍ പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് സ്ഥിരം പരിപാടിയാണ്. എന്തു ചെയ്യാനും മടിയില്ലാത്ത ഇയാളെ തൊടാന്‍ പൊലീസുകാര്‍ക്കും പേടിയാണ്.

വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളുമായി നടക്കുന്ന ലിജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി 41 കേസുകളുണ്ട്. കായംകുളത്ത് ശര്‍ക്കര വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും കൊറ്റുകുളങ്ങര ബോംബേറ്, അടുത്തിടെ കായംകുളത്തെ രാഷ്ട്രീയ പ്രവര്‍ത്തകനെ വെട്ടിയ കേസ് തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. എപ്പോഴും ഗുണ്ടാ സംഘങ്ങള്‍ക്കൊപ്പമാണ് നടപ്പ്. ഇതിനിടയിലാണ് ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം ചേരാവള്ളി തയ്യില്‍ തെക്കതില്‍ നിമ്മി (32) യുടെ തഴക്കരയിലെ വാടക വീട്ടില്‍ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് റെയ്ഡ് നടത്തിയത്.

ഗുണ്ടാ പ്രവര്‍ത്തനത്തിനൊപ്പം ലഹരി കച്ചവടവുമായിരുന്നു നിമ്മിയുമായി ചേര്‍ന്ന് നടത്തിയിരുന്നത്. സ്‌ക്കൂട്ടറിയും കാറിലും സഞ്ചരിച്ചായിരുന്നു ഇവരുടെ ലഹരി കച്ചവടം. പലപ്പോഴും സ്ത്രീകള്‍ ഉള്ള വാഹനങ്ങള്‍ പൊലീസ് പരിശോധിക്കുന്നത് വിരളമാണ്. ഇത് മനസ്സിലാക്കി എപ്പോഴും നിമ്മിയെ ലിജു ഒപ്പം കൂട്ടിയായിരുന്നു യാത്രകള്‍.

Share
Leave a Comment