Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

വിഴിഞ്ഞത്ത് വീണ്ടും കൊഴിയാള ചാകര: മത്സ്യം കുന്ന് കൂടിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ മത്സ്യ തൊഴിലാളികള്‍

വാങ്ങാന്‍ ആളു കുറഞ്ഞതോടെ കൊഴിയാള മീനിനെ കോഴി തീറ്റ നിര്‍മ്മാണത്തിനു കൊണ്ടു പോകാന്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം വാഹനങ്ങള്‍ എത്തി.

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് ടണ്‍ കണക്കിനു കൊഴിയാള മത്സ്യം കുമിഞ്ഞ് കൂടി. അഞ്ചു വര്‍ഷത്തിനു ശേഷമാണ് വീണ്ടും കൊഴിയാള മത്സ്യത്തിന്റെ ചാകര. ഇന്നലെ രാവിലെ തുടങ്ങിയ കൊഴിയാള ചാകരക്കൊയ്ത്ത് വൈകും വരെ നീണ്ടു. എന്നാൽ വിപണിയില്‍ അധികം ഡിമാന്‍ഡില്ലാത്ത കൊഴിയാള മത്സ്യം കുന്ന് കൂടിയതോടെയാണ് മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയിലായത്.

രാവിലെ എട്ടോടെയാണ് കൊഴിയാള ചാകര കോള് തെളിഞ്ഞു തുടങ്ങിയത്. കരയില്‍ നിന്ന് അധികം അകലെയല്ലാതെ വീശുന്ന തട്ടുമടി വലയില്‍ ആണ് വലുപ്പം കുറഞ്ഞ കൊഴിയാള മീന്‍ കൂട്ടം പെട്ടത്. മത്സ്യം നിറഞ്ഞ ആദ്യ വള്ളം കരക്ക് എത്തിയപ്പോള്‍ കുട്ട ഒന്നിന് രണ്ടായിരം രൂപയായിരുന്നു വില. എന്നാല്‍ ഉച്ചയോടെ വില കുട്ട ഒന്നിന് 300 രൂപയില്‍ എത്തി. കൊഴിയാള ചാകരക്കോള് കണ്ട് തട്ടുമടി വീശിയ മിക്ക വള്ളക്കാര്‍ക്കും മീന്‍ ലഭിച്ചതോടെ വള്ളങ്ങളില്‍ ഇവ നിറഞ്ഞു കവിഞ്ഞു.

കരയില്‍ അണഞ്ഞ വള്ളങ്ങളില്ലൊം കൊഴിയാളയുടെ വലിയ ശേഖരം കണ്ടതോടെ വാങ്ങാനായി തീരത്തേക്ക് ആളുകളുടെ ഒഴുക്കായി. എന്നാല്‍ വളരെ വേഗം ഒഴുക്കിനു വേഗം കുറഞ്ഞു. മറ്റ് മത്സ്യങ്ങള്‍ ഒന്നും കിട്ടാതായതോടെ കൊഴിയാള മീനിന്റെ ആവശ്യം കുത്തനെ കുറഞ്ഞു. ഫിഷ് ലാന്‍ഡില്‍ അണയാന്‍ സ്ഥലം തികയാതെ കൊഴിയാള മീനുമായി എത്തിയ വള്ളങ്ങള്‍ പഴയ വാര്‍ഫിലേക്കു നീങ്ങി. വൈകാതെ അവിടെ കൊഴിയാള മീനിന്റെ വലിയ ‘കുന്ന്’ രൂപപ്പെട്ടു.

Read Also: പച്ചക്കറികൾ കേടാകാതെ സൂക്ഷിക്കാൻ ഇതാ ചില പൊടികൈകൾ

അതേസമയം വാങ്ങാന്‍ ആളു കുറഞ്ഞതോടെ കൊഴിയാള മീനിനെ കോഴി തീറ്റ നിര്‍മ്മാണത്തിനു കൊണ്ടു പോകാന്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം വാഹനങ്ങള്‍ എത്തി. ഭക്ഷ്യ മേഖലയില്‍ വലിയ ഡിമാന്‍ഡ് ഇല്ലാത്ത ഈ മത്സ്യം കൂടിയ അളവില്‍ കിട്ടിയതില്‍ വലിയ നേട്ടമല്ലെന്നും മത്സ്യത്തിനു കുത്തനെ വില ഇടിഞ്ഞത് വലിയ അടിയായെന്നും മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. ഇതിനു മുന്‍പ് 2015 ഓഗസ്റ്റ് 4നാണ് സമാന രീതിയില്‍ കൊഴിയാള ചാകര വിഴിഞ്ഞത്ത് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button