![](/wp-content/uploads/2021/04/pk-kunjalikutty.jpg)
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ശക്തമാകുന്നു. മുസ്ലീംലീഗ് നേതൃയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കെ എം ഷാജിയും കെ എസ് ഹംസയും വിമർശനം ഉന്നയിച്ചു. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് തിരികെ വന്നത് തോൽവിക്ക് കാരണമായെന്നാണ് ഇവരുടെ ആരോപണം.
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണം പാർട്ടിയുടെ പ്രതിച്ഛായ തകർത്തുവെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. പിഎംഎ സലാമിനെ ആക്ടിംഗ് സെക്രട്ടറിയാക്കിയത് കൂടിയാലോചന ഇല്ലാതെയാണെന്നും പുതിയ ജനറൽ സെക്രട്ടറിയെ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കണമെന്നും എം സി മായിൻഹാജി ആവശ്യപ്പെട്ടു.
വിമർശനങ്ങൾ ഉയർന്ന സാഹചര്യം കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകിയിരിക്കുകയാണ് മുസ്ലീംലീഗ്. പാർട്ടി സംസ്ഥാന സെക്രട്ടറി പിഎംഎ സലാം, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, പിഎം സാദിഖലി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഓരോ മണ്ഡലത്തിലെയും സ്ഥിതിഗതികൾ സമിതി പ്രത്യേകം പരിശോധിക്കുന്നതായിരിക്കും.
Post Your Comments