
ജിദ്ദ: സൗദി പൗരന്മാരുടെ വിദേശയാത്രക്കുള്ള പരിഷ്കരിച്ച പുതിയ നിബന്ധനകൾ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി. ഇത് സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ പൊതു, സ്വകാര്യ വിമാനക്കമ്പനികളടക്കം സൗദി വിമാനത്താവളങ്ങളില്‍നിന്ന് സര്‍വിസ് നടത്തുന്ന മുഴുവന്‍ വിമാനക്കമ്പനികള്‍ക്കും അതോറിറ്റി നല്‍കി.അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്കുള്ള പുതിയ നിബന്ധനകളാണ് അറിയിപ്പിലുള്ളത്.
ഇതനുസരിച്ച് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ സൗദിയില്‍ അംഗീകരിച്ച ഏതെങ്കിലുമൊരു വാക്സിന്റെ മുഴുവന്‍ ഡോസുകളും എടുത്തിരിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തീരുമാനത്തില്‍നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് യാത്ര സമയത്ത് സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച കോവിഡ് അപകട ചികിത്സ ഇന്‍ഷുറന്‍സ് പോളിസി സമര്‍പ്പിച്ചിരിക്കണം.
Read Also: രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പദവി: അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
സൗദി വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്ക് സമ്പൂര്‍ണ ആരോഗ്യ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാവിധ മുന്‍കരുതല്‍, പ്രതിരോധ നടപടികളും പ്രയോഗിക്കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. കൂടാതെ കോവിഡ് ബാധിച്ച് ആറ് മാസം കഴിയാത്തവരെയും കോവിഡ് ബാധിച്ചശേഷം ഒരു ഡോസ് വാക്സിനെടുത്തവരെയും ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കി. പുതിയ നിബന്ധനകള്‍ ആഗസ്റ്റ് ഒമ്ബത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
Post Your Comments