
പാലക്കാട്: നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ചതിൽ പരാതി ഇല്ലെന്ന് ഫോൺ വിളിച്ച വിദ്യാർത്ഥി. താൻ ആറുതവണ വിളിച്ചതുകൊണ്ടാകും എം എൽ എയ്ക്ക് ദേഷ്യം വന്നതെന്ന് പതിനഞ്ചുവയസുകാരൻ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കൾ സി പി എം പ്രവർത്തകരാണ്. കുട്ടി ബാലസംഘ പ്രവർത്തകനും. പാർട്ടി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചുവെന്നാണ് സൂചന.
‘ഞാൻ ആറ് തവണ വിളിച്ചത് കൊണ്ടാകും എം എൽ എയ്ക്ക് ദേഷ്യം വന്നത്. കൂട്ടുകാരന്റെ ഓൺലൈൻ പഠനത്തിന് ആവശ്യമായ സഹായം ചെയ്യുമോയെന്ന് അറിയാനാണ് വിളിച്ചത്. സിനിമ നടൻ കൂടിയായതിനാൽ സഹായിക്കുമെന്ന് കരുതി. എം എൽ എ പരാതി നൽകേണ്ട, പ്രശ്‌നം പരിഹസിക്കാം’- കുട്ടി മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചതെന്ന് വ്യക്തമായി. സംഭവം വിവാദമായതോടെ വി.കെ.ശ്രീകണ്ഠന്‍ എംപി കുട്ടിയുടെ വീട് സന്ദർശിച്ചു. പിന്നാലെ കുട്ടിയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയിരുന്നു. പാറപ്പുറം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം.
Post Your Comments