
കാസര്‍കോഡ് : പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളുടെ ഭാര്യമാർക്ക് താത്കാലിക നിയമനം നൽകുന്ന നടപടിക്കെതിരെ വിമർശനം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കൊലക്കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി കാസര്‍കോഡ് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. കെ.ശ്രീകാന്ത് രംഗത്ത്.
പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കുന്നതിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും ജനം ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കാസര്‍കോഡ് ജില്ലാ ആശുപത്രിയിലെ സ്വീപ്പര്‍ തസ്തികയിലേയ്ക്കാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായവരുടെ ഭാര്യമാർക്ക് ആറ് മാസത്തേയ്ക്ക് നിയമനം നല്‍കിയത്. നൂറ് പേരെ വെച്ച് നടത്തിയ ഇന്റര്‍വ്യൂവില്‍ നിയമനം ലഭിച്ചത് നാല് പേര്‍ക്ക് മാത്രമാണ്. ഇത് വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
Post Your Comments