
കൊല്‍ക്കത്ത: ലോക നേതാക്കൾക്ക് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ. രണ്ട് സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിരന്തരമായുള്ള വിമര്‍ശനത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായാണ് നരേന്ദ്ര മോദി രംഗത്ത് എത്തിയത്. പശ്ചിമ ബംഗാളിലെ മെഗാ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് മോദി രാഹുലിന് പരോക്ഷമായി മറുപടി നല്‍കിയത്.
‘എന്റെ എതിരാളികള്‍ പറയുന്നു ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന്. ഞങ്ങള്‍ക്കൊപ്പം വളരുന്നവര്‍ ഞങ്ങളുടെ മികച്ച സുഹൃത്തുക്കളാണ്. ഞാന്‍ ദാരിദ്ര്യത്തില്‍ നിന്നാണ് വളര്‍ന്നു വന്നത്. ഇന്ത്യയിലെ ഓരോ കോണിലും ജീവിക്കുന്ന പാവങ്ങളുടെ അവസ്ഥ എനിക്ക് മനസിലാകും. ആ 130 കോടി ജനങ്ങളാണു സുഹൃത്തുക്കള്‍. ഞാന്‍ ആ സുഹൃത്തുക്കള്‍ക്കായി പ്രവര്‍ത്തിക്കുന്നു. അതു തുടരുക തന്നെ ചെയ്യും.’- മോദി പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മോദി രൂക്ഷമായി വിമര്‍ശിച്ചു. ബംഗാളില്‍ മാറ്റം വരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ മമത ജനങ്ങളെ വഞ്ചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു ബിജെപിയുടെ റാലി. നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച ശേഷം ബംഗാളിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്.
Post Your Comments