
തിരുവനന്തപുരം: അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ് , എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത് തെറ്റ്. കടയ്ക്കാവൂരില്‍ പതിനാലുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പൊലീസിനെതിരെ ശിശുക്ഷേമ സമിതി രംഗത്ത് വന്നിരിക്കുന്നത്. വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമ സമിതിയല്ലെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അദ്ധ്യക്ഷ അഡ്വ എന്‍ സുനന്ദ പറഞ്ഞു.
Read Also : പ്രണയബന്ധം എതിർത്തു; 55കാരനെ ഭാര്യയും മക്കളും ചേർന്ന് കത്തിച്ചു
ശിശുക്ഷേമ സമിതിയോട് പൊലീസ് ആവശ്യപ്പെട്ടത് കൗണ്‍സിലിംഗ് നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമാണെന്നും അവര്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ‘പൊലീസ് എഫ് ഐ ആറില്‍ പറയുന്നത് ശിശുക്ഷേമ സമിതിയാണ് വിവരമറിയിച്ചതെന്നാണ്. എന്നാല്‍ അത് തെറ്റാണ്. ഒരു ലേഡി കോണ്‍സ്റ്റബിളിനെയും കൂട്ടിയാണ് പതിനാലുകാരനായ കുട്ടിയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നത്. ആദ്യമേ വിവരം ലഭിച്ചതുകൊണ്ടാണല്ലോ പൊലീസും കൂടെ വന്നത്. അപ്പോള്‍ ആ വിവരം ആരാണോ നല്‍കിയത് അവരുടെ പേരാണ്, വിവരം നല്‍കിയ ആള്‍ എന്നകോളത്തില്‍ വരേണ്ടത്.’- സുനന്ദ പറഞ്ഞു.
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് കുറ്റാരോപിതയായ യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, ഡിജിപിക്കും പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. യുവതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെ മൂന്നു വര്‍ഷമായി ഭര്‍ത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്‌സോ കേസില്‍ കുടുക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസിനെതിരെയും ബന്ധുക്കള്‍ വിമര്‍ശനമുന്നയിക്കുന്നു. അഞ്ച് ദിവസം മുന്‍പ് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടും അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് യുവതിയുടെ കുടുംബം പറയുന്നു.
Post Your Comments