
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കൊൽക്കത്തയിലെ റാലിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മമതാ ബാനർജിയെ നദ്ദ രൂക്ഷമായി വിമർശിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധികാരം പിടിച്ചെടുക്കുമെന്ന മമതയുടെ പരാമർശത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും നഡ്ഡ ആരോപിച്ചു. ‘കോവിഡ് വ്യാപനത്തിനിടെ അവര്‍ ഈദ് ആഘോഷത്തിന് അനുമതി നല്കി. ഞങ്ങള്‍ അതിന് എതിരല്ല. ഈദ് ആഘോഷത്തെ ഞങ്ങള്‍ അനുകൂലിക്കുന്നു. എന്നാല്‍ റാം മന്ദിര്‍ ശിലാസ്ഥാപന ദിവസം അവര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് എന്തിനാണ്’ – നദ്ദ ചോദിച്ചു.
സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ഗാർഹിക പീഡനങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാൾ. എന്നാൽ മമത ഇക്കാര്യങ്ങൾ ക്രെെം റെക്കോർഡ്സ് ബ്യൂറോയ്ക്ക് പോലും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും നദ്ദ കുറ്റപ്പെടുത്തി. കോവിഡ് കണക്കുകള്‍പോലും പുറത്തുവിടാന്‍ സർക്കാർ വിസമ്മതിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ജനങ്ങള്‍ക്ക് മുഖ്യധാരയിലെത്താനുള്ള അവസരം മമത നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന് കുടുംബമാണ് പാർട്ടി. എന്നാൽ ബിജെപിയ്ക്ക് പാർട്ടിയാണ് കുടുംബം. തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായ കാര്യാലയങ്ങളിൽ നിരവധി കുടുംബങ്ങളാണ് പ്രവർത്തിക്കുന്നത്. കാര്യാലയങ്ങൾ നേതാക്കന്മാരുടെ വീടുകളല്ല. ബംഗാളുമായി ബിജെപിയ്ക്ക് പ്രത്യേക ബന്ധമാണ് ഉള്ളത്. ബംഗാളിനെ രക്ഷിച്ച് കരുത്താർന്ന സംസ്ഥാനമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 200 സീറ്റുകളിലധികം ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേറുമെന്നും നദ്ദ വ്യക്തമാക്കി.
Post Your Comments