
ഒരു ഘട്ടത്തിലും പണപ്പിരിവ് നടത്തിയിട്ടില്ലെന്ന ബാറുടമ സംഘടനയുടെ വാദം പൊളിഞ്ഞു. ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരായി നടന്ന അന്വേഷണത്തില്‍ ബാറുടമകള്‍ 27 കോടിയിലധികം പിരിച്ചതായി കണ്ടെത്തിയിരിക്കുന്നു. തുക എന്തിനെന്ന് കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത് എത്തുകയുണ്ടായി. പണം പിരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ബാറുടമയും ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ പ്രസിഡന്റുമായ വി സുനില്‍ കുമാർ പറഞ്ഞത്.
എന്നാല്‍ ബാറുടമകളുടെ ഈ വാദം പൊളിയ്ക്കുന്നതാണ് വിജിലന്‍സിന്റെ പുതിയ കണ്ടെത്തൽ. ബാര്‍ കോഴക്കേസിലെ മുന്‍ മന്ത്രി കെ ബാബുവിനെതിരായ പ്രാഥമിക അന്വേഷണത്തില്‍ 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പണം പിരിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. 27,79,89,098 രൂപയാണ് ബാറുടമകള്‍ പിരിച്ചത്. ഈ തുക എന്തിന് ഉപയോഗിച്ചെന്ന് കണ്ടെത്താതെയാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അറിയാൻ കഴിഞ്ഞു. നിയമ നടപടികള്‍ക്കായി പണം പിരിച്ചിരുന്നുവെന്ന് നേരത്തെ ബാറുടമകള്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇതിന് തെളിവ് പുറത്ത് വിടാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിരുന്നില്ല.
Post Your Comments