
ഇടുക്കി: സിപിഐ നേതാവിനെതിരെ ലൈംഗീകാതിക്രമ പരാതിയുമായി വനിതാ പ്രവർത്തക. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരായി വനിതാ പ്രവർത്തക കൊടുത്ത ലൈംഗീകാതിക്രമ പരാതിയിൽ പാർട്ടി നിയോഗിച്ച കമ്മീഷൻ അന്വേഷണം തുടങ്ങി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയും മഹിളാ സംഘം നേതാവുമായ വീട്ടമ്മയാണ് പരാതിക്കാരി. ഒക്‌ടോബർ 25നകം മൂന്നംഗ അന്വേഷണ കമ്മീഷൻ സംസ്ഥാന കൗണ്‍സിലിന് റിപ്പോർട്ട് നൽകും.
എന്നാൽ സിപിഐ നെടുങ്കണ്ടം ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് സംസ്ഥാന കൗണ്‍സില്‍ അംഗമായ നേതാവ് കയറിപ്പിടിച്ചെന്നാണ് വീട്ടമ്മയുടെ പരാതി.ഇതിനുമുൻപും ഇയാൾ ഫോണിലൂടെ ലൈംഗീക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നും സംസ്ഥാന കൗണ്‍സിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നൽകിയ പരാതിയിൽ വീട്ടമ്മ വ്യക്തമാക്കി. ഫോണ് വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പടക്കം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
Read Also: ‘വെള്ളാപ്പള്ളിയുടെ നിലപാട് നവോത്ഥാന കേരളത്തിന് അപമാനകരം’; വിമർശിച്ച് സിപിഐ
സംഭവത്തെ തുടർന്ന് നേരത്തെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് വീട്ടമ്മ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. സംസ്ഥാന കൗണ്‍സില്‍ നിയോഗിച്ച കമ്മീഷൻ പരാതിക്കാരിയിൽ നിന്നും ആരോപണവിധേയനിൽ നിന്നും മൊഴിയെടുത്തു. നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളുടെയും മൊഴിയെടുക്കും.
അതേസമയം വർഷങ്ങൾക്ക് മുമ്പ് സമാന പരാതിയിൽ നടപടി നേരിട്ടയാളാണ് ആരോപണവിധേയനായ നേതാവ്. സംസ്ഥാന നേതൃത്വത്തിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ പൊലീസിന് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് വീട്ടമ്മ. എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നും പാർട്ടിക്ക് അകത്തെ തന്നെ ചിലരാണ് ആരോപണത്തിന് പിന്നിലെന്നും നേതാവ് പറയുന്നു. ഇക്കാര്യവും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments