
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരസംഘടനയിലേക്കു ചേക്കേറിയതില്‍ ഏറ്റവും വലിയ സംഘം കേരളത്തില്‍നിന്നാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍നിന്ന് ഒറ്റയടിക്ക് 22 പേരുടെ സംഘമാണ് ഐ.എസില്‍ എത്തിയതെന്നും എന്‍.ഐ.എ. ഐ.എസ് ബന്ധം ആരോപിക്കുന്ന ബംഗളുരു സ്വദേശികളായ അഹമ്മദ് അബ്ദുള്‍ ഖാദര്‍(40), ഇര്ഫാന് നാസിര്‍(33) എന്നിവരെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു.
ബംഗളുരുവില്‍നിന്നു മാത്രം 13-14 പേരാണ് ഒന്നിച്ച് ഐ.എസില്‍ എത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. 2013-14 സമയത്ത് ഇറാഖിലേക്കും സിറിയയിലേക്കുമാണ് ഇവര്‍ കടന്നത്. ഇവരില്‍ രണ്ടുപേര്‍ ഐ.എസിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ മരിച്ചെന്നാണു വിവരം. ബാക്കിയുള്ളവര്‍ പിന്നീട് ആരുമറിയാതെ മടങ്ങിയെത്തി. പലരും ഇപ്പോഴും ഒളിവിലാണ്.
ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങളടക്കം പരിശോധിക്കുകയാണെന്നുമാണ് അന്വേഷണസംഘങ്ങളുടെ വെളിപ്പെടുത്തല്‍.ഐ.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് പലരും സിറിയയിലേക്കും ഇറാഖിലേക്കുമൊക്കെ ചേക്കേറിയതെങ്കിലും പ്രതീക്ഷിച്ചതല്ല അവിടെ കണ്ടത്. ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാം എന്ന വാക്കുമായി ഒരു ബന്ധവുമില്ലെന്ന തിരിച്ചറിവിലാണ് പിന്നീട് പലരും മടങ്ങിയതെന്നും പറയപ്പെടുന്നു.
അഫ്ഗാന്, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ പോരാട്ടത്തിനായി പുറപ്പെട്ടവര്‍ ഒറ്റയ്ക്കും കൂട്ടമായുമൊക്കെയാണ് രാജ്യം വിട്ടത്. 2017-ല്‍ ഐ.എസിനെ ഒതുക്കി ഇറാഖ് വിജയം പ്രഖ്യാപിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ 2019-ല്‍ സിറിയയും ഐ.എസിനെ നിര്‍വീര്യമാക്കി.ബംഗളുരുവില്‍ ജഹന്‍സൈബ് സമി, ഹിന ബഷീര്‍ ബെയ്ഗ് ദമ്ബതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ അബ്ദുള്‍ റഹ്മാന് എന്ന ദന്തഡോക്ടറെ ചോദ്യംചെയ്തിരുന്നു.
read also: ‘അധികാരത്തിലുള്ള നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടു’; മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി
ഇയാളില്‍നിന്നാണ് ബംഗളുരുവില്‍നിന്നുള്ള ഐ.എസ്. കണ്ണികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അറസ്റ്റിലായ അബ്ദുള്‍ ഖാദറും നാസിറും ഇവരുമായി ബന്ധപ്പെട്ട മറ്റു ചിലരും ഹിസ്ബുത് താഹിര്‍ എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു. ഇതേ സംഘമാണ് പിന്നീട് ഖുറാന് സര്‍ക്കിള്‍ എന്ന മറ്റൊരു ഗ്രൂപ്പ് രൂപീകരിച്ചത്.
ഈ സംഘടനയുടെ ലേബലില്‍ ബംഗളുരുവിലെ പലരെയും തീവ്രനിലപാടിലേക്ക് നയിച്ചെന്നും സിറിയയിലേക്കും ഇറാഖിലേക്കും ആളുകളെ എത്തിക്കാനുള്ള ധനസമാഹരണം നടത്തിയെന്നുമാണ് ആരോപണം. ഹിസ്ബുത്തില്‍നിന്നുള്ള പണം ഖാദര്‍ സ്വന്തം അക്കൗണ്ടുവഴിയാണ് സിറിയയില്‍ എത്തിച്ചതെന്നും പറയപ്പെടുന്നു.
Post Your Comments