
ന്യൂഡൽഹി: പാർലമെന്റന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. കോവിഡ് രോഗവ്യാപന കാലമായതിനാൽ കടുത്ത ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ പാലിച്ചാണ് സമ്മേളനം. ഒക്ടോബർ വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
പതിനേഴാം ലോക്സഭയുടെ നാലാം സമ്മേളനവും രാജ്യസഭയുടെ 252-ാം സമ്മേളനവുമാണിത്. ലോക്സഭാ സമ്മേളന നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച്ച കാര്യോപദേശക സമിതി വിളിച്ചു ചേർത്തിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ചോദ്യോത്തരവേള ഒഴിവാക്കിയിരുന്നു. സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസര്‍ക്കാരും ലോക്സഭാ സ്പീക്കറും നടത്താറുള്ള സര്‍വകക്ഷി യോഗം ഇത്തവണ ഒഴിവാക്കിയതും വിവാദത്തിനിടയാക്കി.
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അംഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനാണു ശ്രമമെന്ന് ആരോപിച്ച പ്രതിപക്ഷം, തൊഴിലില്ലായ്മ, സാന്പത്തിക തകര്‍ച്ച, കര്‍ഷക പ്രതിസന്ധി, അതിര്‍ത്തിയിലെ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സഭയില്‍ ശക്തമായി രംഗത്തെത്തുമെന്ന് അറിയിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് സര്‍വകക്ഷി യോഗം നടത്താതിരിക്കുന്നതെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ചോദ്യോത്തരവേള ഒഴിവാക്കിയതും ശൂന്യവേളയുടെ സമയപരിധി കുറച്ചതുമായ വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
ഓക്സിജൻ വിതരണത്തിനായ് ഗ്രീൻ കോറിഡോർ; നിർദേശവുമായി കേന്ദ്രം
അതിര്‍ത്തി സംഘര്‍ഷം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ വോട്ടെടുപ്പില്ലാത്ത ഹ്രസ്വചര്ച്ചയ്ക്കു തയാറാണെന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചോദ്യോത്തര വേളയും സ്വകാര്യ ബില്ലവതരണവും ഇല്ലെങ്കിലും രേഖാമൂലം മറുപടി നല്കുന്ന രീതി തുടരുമെന്നും അംഗങ്ങള്‍ക്ക് സുപ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ അവസരം ശൂന്യവേളയില്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പുതിയ ബില്ലുകള്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഓര്‍ഡിനന്‍സുകള്‍ മാറ്റി പകരം നിയമമാക്കുന്നതും ധനകാര്യ ബില്ലുകളുമാണ് ഇതിലേറെയും. രാജ്യസഭാ ഉപാധ്യക്ഷന്റെ വോട്ടെടുപ്പും ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ഉപാധ്യക്ഷന്‍ ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിംഗാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആര്‍ജെഡിയിലെ മനോജ് ഝാ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments